ദൗത്യം വിജയത്തിലേക്ക്; അരിക്കൊമ്പനെ മയക്കുവെടിവെച്ചു, ആന മയങ്ങിത്തുടങ്ങി

ഇടുക്കി : ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം. അരിക്കൊമ്പനെ കണ്ടെത്തി സിമന്റ് പാലം മേഖലയിലെ ദൌത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം മയക്കുവെടിവെച്ചു. ആന മയങ്ങിത്തുടങ്ങിയതായാണ് ദൗത്യസംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറൻസിക് സർജൻ ഡോ. അരുൺ സഖറിയ വെടിവെച്ചത്. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം ശ്രമകരമായാണ് മയക്കുവെടിവെക്കുകയെന്ന ദൗത്യം പൂർത്തിയാക്കിയത്. ആനക്ക് മയക്കുവെടിയേറ്റ ആദ്യത്തെ ഒരു മണിക്കൂർ നിർണായകമാണ്.

വെടിയേറ്റെന്നെ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആനയെ കൊണ്ടുപോകാനുള്ള അനിമൽ ആംബുലൻസ് സ്ഥലത്തേക്ക് പുറപ്പെട്ടു. ആന നിൽക്കുന്ന സ്ഥലത്തേക്ക് റോഡ് നിർമ്മിക്കുന്നതിന് വേണ്ടി ജെസിബികളും എത്തിച്ചു. ചൂടുള്ള സമയമായതിനാൽ ആനയെ നനയ്ക്കുന്നതിനായി വെള്ളവും എത്തിച്ച് തുടങ്ങി. സജീകരിച്ച് നിർത്തിയ കുങ്കിയാനകളെ ഉപയോഗിച്ചാകും ആനയെ അനിമൽ ആംബുലൻസിലേക്ക് തള്ളിക്കയറ്റുക. ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് അരിക്കൊമ്പനെ പിടികൂടാനുളള ശ്രമകരമായ ദൗത്യം ആരംഭിച്ചത്. ഉച്ചവരെ നിരീക്ഷിച്ചെങ്കിലും ആനയെ കണ്ടെത്താനായി കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് കണ്ട മറ്റൊരു ആനയെ അരിക്കൊമ്പനെന്ന് സംശയിച്ചെങ്കിലും പിന്നീട് അല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ശങ്കരപാണ്ഡ്യ മേട്ടിൽ ആനയെ കണ്ടെത്തിയത്. ഇവിടെ നിന്നും ഒമ്പത് മണിയോടെ പടക്കം പൊട്ടിച്ചും മറ്റും ആനയെ താഴേക്ക് ഇറക്കി സിമന്റ് പാലത്തിന് അടുത്തേക്ക് എത്തിച്ചാണ് വെടിവെച്ചത്.