ജില്ലയിലെ ആദ്യ സൂര്യകാന്തി പാടമൊരുക്കി കൊല്ലയിൽ പഞ്ചായത്ത്.

തമിഴ്‌നാട് സുന്ദരപാണ്ഡ്യപുരത്തെ പാടങ്ങളിൽ സൗന്ദര്യം വിടർത്തി നിന്നിരുന്ന സൂര്യകാന്തി പാടം ഇനി തിരുവനന്തപുരത്തും. സൂര്യകാന്തിയുടെ സുവർണ്ണപ്രഭ തിരുവനന്തപുരത്തെ മണ്ണിലും വിരിയിക്കാനുള്ള തയാറെടുപ്പിലാണ് പാറശാല മണ്ഡലത്തിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്ത്. ഒന്നര ഏക്കർ പാടത്താണ് പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിലെ ആദ്യ സൂര്യകാന്തി കൃഷി ഒരുക്കുന്നത്. 

ധനുവച്ചപുരം ഗവണ്മെന്റ് ബോയ്‌സ് ഹയർ സെക്കന്ററി സ്‌കൂളിന്റെ സ്ഥലം പാട്ടത്തിനെടുത്ത്, ഒരു മാസം മുൻപാണ് പഞ്ചായത്ത് കൃഷി ആരംഭിച്ചത്. ആന്ധ്രാ പ്രദേശിൽ നിന്നെത്തിച്ച ഹൈബ്രിഡ് വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചത്. ഒരു പാക്കറ്റ് വിത്തിന് 3,500 രൂപയാണ് വില. കൊല്ലയിൽ കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിലാണ് കൃഷി. രോഗബാധ കുറവുള്ള സൂര്യകാന്തിക്ക് ജലം അധികമായി ആവശ്യമില്ലെന്നതാണ് കൃഷിയിലേക്ക് പഞ്ചായത്തിനെ ആകർഷിച്ച അനുകൂല ഘടകങ്ങൾ. ഭക്ഷ്യഎണ്ണ ഉത്പാദിപ്പിക്കുന്നതിനും വാണിജ്യാടിസ്ഥാനത്തിലും സൂര്യകാന്തിപൂക്കൾക്ക് വൻ ഡിമാന്റാണുള്ളത്. കൂടാതെ ഇവയുടെ ഇലകൾ പേപ്പർ നിർമിക്കുന്നതിനും കാലിത്തീറ്റയ്ക്കും ഉപയോഗിക്കുന്നുണ്ട്. 

വിത്ത് പാകി കഴിഞ്ഞാൽ 90 ദിവസത്തിനുള്ളിൽ പൂക്കൾ ഉണ്ടാകും. ഇനി ഒരുമാസത്തെ കാത്തിരിപ്പ് മാത്രം. സഞ്ചാരികളെ ആകർഷിക്കാൻ കൊല്ലയിൽ പഞ്ചായത്തിലെ സൂര്യകാന്തിപാടം പൂവിടും. പിന്നെ പൂത്ത് നിൽക്കുന്ന പാടത്ത് സെൽഫികളും ഫോട്ടോഷൂട്ടും തകൃതിയാകും.