ഓപ്പറേഷൻ കാവേരി: ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ദില്ലിയിൽ എത്തി

ദില്ലി: സുഡാനില്‍ നിന്ന് ഓപ്പറേഷൻ കാവേരിയിലൂടെ ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ദില്ലിയിൽ എത്തി. 392 പേരുമായി വ്യോമസേനയുടെ സി17 ഗ്ലോബ് മാസ്റ്റർ വിമാനം ആണ് എത്തിയത്. നാല്പതോളം മലയാളികൾ ഈ വിമാനത്തിൽ ഉണ്ടെന്നാണ് പ്രാഥമിക വിവരം. അല്പസമയത്തിനകം ഇവരെ കേരള ഹൗസിലേക്ക് മാറ്റും. 

സുഡാനിൽനിന്ന് ഓപറേഷൻ കാവേരിയിലൂടെ 1,100 പേരെ രക്ഷപ്പെടുത്തിയെന്ന് മന്ത്രി വി. മുരളീധരൻ കഴിഞ്ഞ ദിവസം രാത്രി അറിയിച്ചിരുന്നു. അവശേഷിക്കുന്ന ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘ഓപ്പറേഷൻ കാവേരി’യുടെ പ്രവർത്തനങ്ങൾ ഇതുവരെ വളരെ സുഖമമായി പുരുഗമിച്ച് കൊണ്ടിരിക്കുകയാണ്. ആകെ 3,400 ഇന്ത്യക്കാരാണ് സുഡാനിലുണ്ടായിരുന്നത്. ഇവരിൽ നിന്ന് നാട്ടിലേക്ക് പോരാൻ താൽപര്യമുള്ള എല്ലാവരേയും ഓപറേഷൻ കാവേരി വഴി നാട്ടിലെത്തിക്കുന്ന നടപടിയാണ് പുരോഗമിക്കുന്നത്.വ്യാഴാഴ്ച രാവിലെവരെ 1,100 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 606 പേർ ഇതിനകം ഇന്ത്യയിൽ എത്തി. ഇതിൽ 27 മലയാളികളും ഉൾപ്പെടും. ജിദ്ദയിൽ എത്തിയ ബാക്കിയുള്ളവരെ വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് നാട്ടിലെത്തിക്കും. വരും ദിവസങ്ങളിൽ സുഡാനിൽ കുടുങ്ങിയ കൂടുതൽ ഇന്ത്യക്കാർ കൂടി പോർട്ട് സുഡാനിൽനിന്ന് ഓപറേഷൻ കാവേരി വഴി ജിദ്ദയിലെത്തും. ജിദ്ദയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആണ് പ്രവർത്തിക്കുന്നത്.സുഡാനിലുള്ള ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്നും അവർ ഇന്ത്യക്കാരെ സഹായിക്കുന്നതിനായി മുഴുവൻ സമയവും രംഗത്തുണ്ടെന്നും മന്ത്രി പറഞ്ഞു. സൗദി ഭരണകൂടത്തിന്റ ഭാഗത്ത് നിന്നും ഉദ്യോഗസ്ഥന്മാരുടെ ഭാഗത്ത് നിന്നും പൂർണമായുമുള്ള സഹകരണമാണ് ലഭിക്കുന്നത്. അവരുടെ കൂടി സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. സൗദിയുടെ സഹകരണത്തിന് കേന്ദ്ര സർക്കാറിന്റ കൃതജ്ഞത രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.