കെ റെയിൽ കല്ലിടൽ:കൊല്ലത്ത് ഗ്യാസ് സിലിണ്ടറുമായി ആത്മഹത്യാ ഭീഷണി

കൊല്ലം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിര്‍ത്തിവെച്ച സര്‍വ്വേ കല്ലിടല്‍ ഇന്ന് തുടങ്ങും മുമ്പ് നാട്ടുകാരുടെ പ്രതിഷേധം.തഴുത്തലയില്‍ നാട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തുമെന്ന സൂചനയെ തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ചത്. ഗ്യാസ് സിലിണ്ടറുമായാണ് ആത്മഹത്യാ ഭീഷണി.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കേരളത്തില്‍ ആദ്യമായി സ്ഥിരം സമര കേന്ദ്രം ആരംഭിച്ച ഇടമാണ് തഴുത്തല. പ്രതിഷേധത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് കൊല്ലത്ത് ഇന്ന് വീണ്ടും കല്ലിടല്‍ പുനരാരംഭിക്കുന്നത്.

അതിനിടെ കെ റെയിലിനെതിരായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാനുള്ള സിപിഐ എം തീരുമാനത്തിന്റെ ഭാഗമായി വീടുകള്‍ കയറിയുള്ള പ്രചരണം തുടരുകയാണ്. വലിയ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച കോഴിക്കോട് ജില്ലയില്‍ സിപിഐഎം ജില്ല സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിടുകളിലെത്തി പദ്ധതിയുടെ പ്രാധാന്യം വിശദീകരിച്ചു. സ്ഥലം ഏറ്റെടുപ്പ് നടപടി പുരോഗമിക്കുന്ന കല്ലായി നല്ലളം ഭാഗത്താണ് ജില്ലാ സെക്രട്ടറി എത്തിയത്.

കഴിഞ്ഞ ദിവസം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആലപ്പുഴ ചെങ്ങന്നൂരില്‍ നേരിട്ടെത്തി നഷ്ടപരിഹാരം ഉറപ്പ് നല്‍കിയിരുന്നു. ചില വീട്ടുകാരുമായി സംസാരിച്ച്‌ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുത കല്ലുകള്‍ പുനഃസ്ഥാപിക്കുകയുമുണ്ടായി.