* ആറ്റിങ്ങലിൽ പിങ്ക് പൊലീസ് അപമാനിച്ച സംഭവം: നഷ്ടപരിഹാരം നൽകേണ്ടതല്ലേയെന്ന് കോടതി, പൊലീസുകാരിക്കാണ് ബാധ്യതയെന്ന് സർക്കാർ*

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് എട്ടു വയസ്സുകാരിയെ അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകേണ്ടതല്ലേയെന്ന് സർക്കാരിനോട് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. നഷ്ടപരിഹാരം നൽകാൻ പൊലീസുകാരിക്കാണ് ബാധ്യതയെന്ന് സർക്കാർ നിലപാട് വ്യക്തമാക്കി. നഷ്ടപരിഹാരം സർക്കാർ നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് നിലനിൽക്കില്ലെന്നും സർക്കാർ വാദിച്ചു. ഹർജി അവധിക്ക് ശേഷം വീണ്ടും പരിഗണക്കാനായി മാറ്റി.സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് സർക്കാരിന്റെ വാദം. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യത ഇല്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവ് റദ്ധാക്കണമെന്നുമാണ് ആവശ്യം. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് അപ്പീൽ ഹർജി പരിഗണിച്ചത്.പൊലീസ് പരസ്യ വിചാരണ ചെയ്ത എട്ട് വയസ്സുകാരിക്ക് ഒന്നര ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്ന് ഡിസംബർ 22 നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. കോടതി ചെലവായി 25000 രൂപ കെട്ടിവയ്ക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്നും സിംഗിൾ ബഞ്ച്  നിർദ്ദേശിച്ചിരുന്നു.