*ആറ്റിങ്ങൽ മണ്ഡലത്തിലെ വീടുകളിൽ കുടിവെള്ളമെത്തിക്കാൻ 33.5 കോടിയുടെ പദ്ധതി: റോഷി അഗസ്റ്റിൻ*

ആറ്റിങ്ങൽ മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ 33.5 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. നഗരൂർ ഗ്രാമ പഞ്ചായത്തിലെ അങ്ങേവിള, കൊല്ലോണംഗുരുനഗർ കുടിവെള്ള പദ്ധതികളുടെ ഉദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധമായ കുടിവെള്ളം എല്ലാ വീടുകളിലും എത്തിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.  ജലസ്രോതസ്സുകൾ പഴയകാലത്തെ പോലെ സമൃദ്ധമാകാൻ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തുമെന്നും  മന്ത്രി അറിയിച്ചു.

ഗ്രാമീണമേഖലകളിൽ ചെറുകിട കുടിവെള്ള പദ്ധതികൾ നടപ്പിലാക്കി ജലക്ഷാമം പരിഹരിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി ഭൂജലവകുപ്പാണ് അങ്ങേവിള, കൊല്ലോണംഗുരുനഗർ കുടിവെള്ള പദ്ധതികൾ നടപ്പിലാക്കിയത്. ഇതോടെ നഗരൂർ ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വർഡിലെയും അഞ്ചാം വാർഡിലെയും 77 കുടുംബങ്ങൾക്ക് നേരിട്ട് ഗാർഹിക കണക്ഷനുകൾ ലഭ്യമാകും. ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 4.75 ലക്ഷം രൂപയും ഭൂജല വകുപ്പിന്റെ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി ഫണ്ടിൽ ഉൾപ്പെടുത്തി 9.25 ലക്ഷം രൂപയും വിനിയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. ഏറെ നാളായി പ്രദേശവാസികൾ നേരിട്ട കുടിവെള്ളക്ഷാമത്തിനാണ് ഇതോടെ ശാശ്വത പരിഹാരമായത്.

ഒ.എസ് അംബിക എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജി. ജെ ഗിരികൃഷ്‌ണൻ,  നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത, വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.