*കനത്ത മഴയെ തുടർന്ന് ആറ്റിങ്ങലുണ്ടായ വെള്ളപ്പൊക്കത്തിൽ 2 കുടുംബങ്ങളെ നഗരസഭ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു*

ആറ്റിങ്ങൽ: ഇന്ന് വൈകുന്നേരം മുതൽ ശക്തമായി പെയ്ത മഴയെ തുടർന്നാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയത്. ഇതിൽ കരിച്ചയിൽ പൈപ്പ് ലൈൻ റോഡിൽ അപ്പൂപ്പൻപാറ കോളനിയിലാണ് വെള്ളപ്പൊക്കം ഉണ്ടായത്. സമീപത്തെ തോട് കരകവിഞ്ഞ് കോളനിയുടെ താഴ്ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അഞ്ചോളം വീടുകളിലേക്ക് വെള്ളം ഇരച്ച് കയറുകയായിരുന്നു. ഇതിൽ രണ്ട് വീടുകൾ ഭാഗീഗമായി വെള്ളത്തിൽ മുങ്ങി. വാർഡ് കൗൺസിലർ സുധാകുമാരി വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വില്ലേജ് ഓഫീസർ മനോജ്, അസിസ്റ്റൻഡ്മാരായ ശ്രീകല, മനോജ് തുടങ്ങിയവർ സ്ഥലത്തെത്തി 2 കുടുംബങ്ങളിൽ നിന്നുള്ള 11 പേരെ സമീപത്തെ നഗരസഭയുടെ വൃദ്ധ സദനത്തിലേക്ക് മാറ്റി. തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരുടെ സഹായത്തോടെ ഇവരുടെ ഇരുചക്ര വാഹനങ്ങളും വീട്ടുസാമഗ്രികളും വളർത്തു മൃഗങ്ങളെയും സുരക്ഷിതമായി മാറ്റി. വെള്ളപ്പൊക്ക ഭീഷണി നേരിട്ട നഗരസഭ വാർഡ് 13 ലെ പണയിൽ കോളനിയും സംഘം സന്ദർശിച്ചു. ഇവിടെ 2 വീടുകളുടെ പടിക്കെട്ടു വരെ ജലനിരപ്പ് ഉയർന്നെത്തി. ഇവരെയും സുരക്ഷിതമായി സമീപത്തെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. വാമനപുരം നദിയോട് ചേർന്ന താഴ്ന്ന പ്രദേശങ്ങളായ പനവേലിപറമ്പ്, പണ്ടുവിളാകം കോളനി, കൊല്ലമ്പുഴ, മീമ്പാട്ട്, കൊട്ടിയോട്, പൂവമ്പാറ എന്നിവിടങ്ങളും ചെയർപേഴ്സനും ഉദ്യോഗസ്ഥരും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നദിയിലെ ജലനിരപ്പ് ഉയർന്നിട്ടില്ല എന്നാൽ സമീപത്തെ തോടുകളിൽ കാലക്രമേണ മണ്ണടിഞ്ഞ് ആഴം കുറഞ്ഞതിനാലാണ് മഴവെള്ളം കരകവിഞ്ഞ് ജനവാസ മേഖലകളിലേക്ക് കയറുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം നീർച്ചാലുകളും തോടുകളും പുനർ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ അടിയന്തിരമായി സ്വീകരിക്കും. നഗരത്തിലെ നദീതീര പ്രദേശത്തെ താമസക്കാർക്ക് വേണ്ട ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ വെള്ളപ്പൊക്ക സാധ്യതയേറിയ തീര വാർഡുകളിലെ ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും കൃത്യമായ നിരീക്ഷണങ്ങൾക്കും അടിയന്തിര രക്ഷാ പ്രവർത്തനങ്ങൾ നടത്താനും സജ്ജമാണെന്നും ചെയർപേഴ്സൺ അറിയിച്ചു.