മുന്നറിയിപ്പിന് പിന്നാലെ യമനിലെ തഇസിന് സമീപമുള്ള ഹൂത്തി സൈനിക താവളങ്ങൾക്ക് നേരെ സൗദി വ്യോമസേന പ്രത്യാക്രമണം ആരംഭിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചെങ്കടൽ തീരത്തേക്ക് ഒന്നിന് പുറകെ ഒന്നായി എത്തിയ മിസൈലുകളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കാൻ സൗദി സൈന്യം നടപടികൾ സ്വീകരിച്ചതോടെയാണ് പടിഞ്ഞാറൻ പ്രവിശ്യയിൽ കടുത്ത സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചത്. തന്ത്രപ്രധാന നഗരങ്ങളായ മക്ക, ജിദ്ദ, തായിഫ് എന്നിവിടങ്ങളിലെ അപകട സാധ്യത കണക്കിലെടുത്ത് ദേശീയ മുൻകൂർ മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം വഴി സിവിൽ ഡിഫൻസ് വിഭാഗം അടിയന്തര നിർദേശങ്ങൾ പുറപ്പെടുവിക്കുകയായിരുന്നു.
പെട്ടെന്നുണ്ടായ സൈറൺ ശബ്ദങ്ങളും മുന്നറിയിപ്പുകളും തീർത്ഥാടകർക്കിടയിലും പ്രദേശവാസികൾക്കിടയിലും വലിയ ആശങ്ക സൃഷ്ടിച്ചു. എന്നാൽ അടിയന്തര ഭീഷണി നിലവിൽ ഒഴിഞ്ഞതായി അധികൃതർ പിന്നീട് അറിയിച്ചു. ഹൂത്തികൾ സൗദിയിലെ വിവിധ കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ മിസൈൽ ആക്രമണങ്ങൾ നടത്താറുണ്ടെങ്കിലും മക്ക മേഖലയെ നേരിട്ട് ഉൾപ്പെടുത്തി ഇത്തരമൊരു അപായ മുന്നറിയിപ്പ് നൽകുന്നത് ഇതാദ്യമാണ്. ജനങ്ങൾ പരിഭ്രാന്തരാകാതെ തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്കോ കെട്ടിടങ്ങൾക്കുള്ളിലെ മുറികളിലേക്കോ മാറണമെന്ന് സിവിൽ ഡിഫൻസ് കർശന നിർദേശം നൽകി. ജനലുകൾ, ബാൽക്കണികൾ, തുറസ്സായ സ്ഥലങ്ങൾ, മേൽക്കൂരകൾ എന്നിവയിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്നും നിർദേശമുണ്ടായി.
റോഡുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്നവർ പാലങ്ങൾക്ക് കീഴിലോ ഉയർന്ന കെട്ടിടങ്ങൾക്ക് സമീപത്തോ പാർക്ക് ചെയ്യരുതെന്നും തുറസ്സായ പാതകളിൽ സുരക്ഷിതമായി വാഹനം ഒതുക്കി നിർത്തണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. അപായ ഭീഷണി പൂർണമായി മാറുന്നത് വരെ ഔദ്യോഗിക ചാനലുകൾ വഴിയുള്ള അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അനാവശ്യ കൂട്ടംകൂടലുകൾ ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. മണിക്കൂറുകൾ നീണ്ട അതീവ ജാഗ്രതയ്ക്കൊടുവിൽ പ്രദേശത്തെ തൽക്കാല ഭീഷണി ഒഴിഞ്ഞതായി സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു.
സൗദി നഗരങ്ങൾക്ക് നേരെയുണ്ടായ മിസൈൽ വർഷത്തിന് മറുപടിയായി ഹൂത്തി ശക്തികേന്ദ്രങ്ങൾക്ക് നേരെ റോയൽ സൗദി എയർഫോഴ്സ് അതിശക്തമായ വ്യോമാക്രമണം നടത്തി. യമനിലെ തഇസ് പ്രവിശ്യയിലെ ഹൂത്തികളുടെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും റഡാർ സംവിധാനങ്ങളുമാണ് സൗദി പോർവിമാനങ്ങൾ പ്രധാനമായും ലക്ഷ്യമിട്ടത്. സിവിലിയൻ കേന്ദ്രങ്ങളെയും പുണ്യനഗരങ്ങളെയും ഭീഷണിയിലാക്കുന്ന യാതൊരു നീക്കങ്ങളും വച്ചുപൊറുപ്പിക്കില്ലെന്ന് സൗദി സൈനിക നേതൃത്വം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ യമനിലെ പടിഞ്ഞാറൻ തുറമുഖ നഗരമായ മഖ ഹൂത്തികൾ പൂർണമായി പിടിച്ചെടുത്തിരുന്നു. ബാബുൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തുന്ന നീക്കത്തിന് പിന്നാലെയാണ് സൗദി അറേബ്യൻ മണ്ണിലേക്കുള്ള ആക്രമണങ്ങളും അവർ തീവ്രമാക്കിയത്. തെക്കൻ സൗദി നഗരങ്ങളായ ഖമീസ് മുശൈത്തിലും ജിസാനിലും മുൻപ് നിരവധി തവണ ഹൂത്തി ഡ്രോണുകൾ പതിക്കുകയും സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.