ആലപ്പുഴയിൽ മോഷ്ടിച്ച ബൈക്കിൽ പോകുന്നതിനിടെ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ യുവാവും മരിച്ചു.

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ ആലപ്പുഴ കൈ ചൂണ്ടി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു.

ആലപ്പുഴ മെഡിക്കൽ കോളേജ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മണ്ണഞ്ചേരി കുന്നപ്പള്ളി മോഴുപുറത്ത് ഷിജാസ്(19) ആണ് മരിച്ചത്. 

അപകടത്തിൽ 
മണ്ണഞ്ചേരി സബീൽ മൻസിലിൽ (കണ്ടത്തിൽ) സബീൽ (17), മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറേ വീട്ടിൽ റിൻഷാദ് (20) എന്നിവർ നേരത്തെ മരിച്ചിരുന്നു. 

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. 

മണ്ണഞ്ചേരി അമ്പനാകുളങ്ങര കോളഭാഗം സൂര്യോദയം വീട്ടിൽ കെ ബി പ്രമോദിന്‍റെ ബൈക്കാണ് മോഷണം പോയത്.  

തെരുവുനായയെ ഇടിച്ച് നിയന്ത്രണം വിട്ട്​ മറിഞ്ഞ ബൈക്ക് 50 മീറ്ററോളം റോഡിലൂടെ തെന്നിനീങ്ങി എതിരേ വന്ന ബൈക്കിലും ഇടിച്ചിരുന്നു.

ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ കൈചൂണ്ടി ജംഗ്ഷന് സമീപം കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 3.20നായിരുന്നു അപകടം. യുവാക്കളായ മൂവർസംഘത്തിന്‍റെ ബൈക്ക് തെരുവ് നായയെ ഇടിച്ച് നിയന്ത്രണം തെറ്റി എതിർ ദിശയിൽ വന്ന മറ്റൊരു ബൈക്കിലിടിച്ച് മറിയുകയായിരുന്നു.
മണ്ണഞ്ചേരി സബീൽ മൻസിൽ നരിയിൽ സുധീറിന്‍റെ മകൻ മുഹമ്മദ് സബീൽ, മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറേ വീട്ടിൽ അബ്ദുൽ റഷീദിന്റെ മകൻ റിൻഷാദ് റഷീദ് (20) എന്നിവർ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഷിജാസ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അപകടത്തിൽ എതിർ ദിശയിൽ സഞ്ചരിച്ച ബൈക്കിലുണ്ടായിരുന്നവർക്കും പരിക്കേറ്റു. റിജോ ജോൺസണും സുഹൃത്ത് അക്ഷയ് വിൻസെന്റും സഞ്ചരിച്ച ബൈക്കിലാണ് മൂവ‌ർ സംഘം സഞ്ചരിച്ച ബൈക്ക് ഇടിച്ചത്. അപകടത്തിൽ റിജോയുടെ ഇടതുകാലിനും കൈക്കും അക്ഷയുടെ ഇരുകൈകൾക്കും ഇടതുകാലിനും പരിക്കേറ്റിരുന്നു.

മണ്ണഞ്ചേരി അമ്പനാകുളങ്ങര കിഴക്ക് കോളഭാഗം സൂര്യോദയം വീട്ടിൽ കെ ബി പ്രമോദിന്റെ ബൈക്ക് മോഷ്ടിച്ച് വരുന്നതിനിടെയാണ് മൂവരും അപകടത്തിൽപെടുന്നത്. വീട്ടുമുറ്റത്ത് വെച്ചിരുന്ന ബൈക്ക് പൂട്ട് തകർത്താണ് മോഷ്ടിച്ചത്.