ഫോണിൽ ചാറ്റിങ്; ഭാര്യയെ തലയ്ക്ക് ബിയർ ബോട്ടിൽ കൊണ്ടടിച്ചു കൊന്ന ഭർത്താവ് ജീവനൊടുക്കി

ബെംഗളൂരു എച്ച്.എ.എൽ. പോലീസ് സ്റ്റേഷൻ പരിധിയിലെ വിഭിതിപുരയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. ചൊവ്വാഴ്ച അർധരാത്രിക്ക് ശേഷമാണ് സംഭവം.
വിഭിതിപുരയിലെ വീട്ടിൽ വച്ചാണ് 38കാരനായ എം. രാഘവേന്ദ്ര ഭാര്യ ശ്രുതി ആർ. (35)നെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ദാവണഗരെ സ്വദേശികളായ ഇരുവരും ഏകദേശം 15 വർഷമായി ബെംഗളൂരുവിൽ താമസിച്ചുവരികയായിരുന്നു. ശ്രുതി വീട്ടുജോലിക്കാരിയായി ജോലി ചെയ്തുവരികയായിരുന്നു.
ദമ്പതികളുടെ രണ്ട് മക്കളും ദാവണഗരെയിലെ ശ്രുതിയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്.
പോലീസ് അന്വേഷണത്തിൽ ലഭിച്ച പ്രാഥമിക വിവരങ്ങൾ പ്രകാരം, രാഘവേന്ദ്ര ബിയർ കുപ്പി ഉപയോഗിച്ച് ശ്രുതിയുടെ തലയ്ക്കടിച്ചു. തുടർന്ന് കുപ്പി ഉപയോഗിച്ച് കഴുത്തിൽ അമർത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. പിന്നീട് ശ്രുതിയുടെ സാരി ഉപയോഗിച്ച് വീട്ടിലെ സീലിംഗിൽ തൂങ്ങിമരിക്കുകയായിരുന്നു.
വാതിലിൽ മുട്ടിയിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് അയൽവാസികൾ ജനലിലൂടെ നോക്കിയപ്പോഴാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം പോലീസിൽ അറിയിച്ചു.
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശ്രുതി മൊബൈൽ ഫോണിൽ മറ്റുള്ളവരുമായി ചാറ്റ് ചെയ്ത് കൂടുതൽ സമയം ചെലവഴിക്കുന്നുവെന്ന് ആരോപിച്ച് രാഘവേന്ദ്ര പതിവായി വഴക്കുണ്ടാക്കിയിരുന്നതായി അയൽവാസികൾ പോലീസിനോട് പറഞ്ഞു.
“ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് രാഘവേന്ദ്ര പലപ്പോഴും ശ്രുതിയുമായി വഴക്കിട്ടിരുന്നതായി അയൽവാസികൾ പറഞ്ഞു. ശ്രുതി മൊബൈൽ ഫോണിൽ മറ്റുള്ളവരുമായി ചാറ്റ് ചെയ്ത് കൂടുതൽ സമയം ചെലവഴിക്കുന്നുവെന്നും ഇയാൾ ആരോപിച്ചിരുന്നു,” അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവത്തിൽ എച്ച്.എ.എൽ. പോലീസ് അന്വേഷണം തുടരുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)