പ്രതികളിലൊരാളായ സുബ്രഹ്മണ്യനിൽനിന്ന് നേരത്തെ 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ റീനയുടെ വീടിനുസമീപത്തെ മതിലിൽ ഇടിച്ച നിലയിൽ ഉപേക്ഷിക്കപ്പെട്ട കാറിൽ പൊലീസ് നടത്തിയ പരിശോധനയിൽ കൂടുതൽ എംഡിഎംഎ കണ്ടെത്തുകയും ചെയ്തു. തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ശാസ്ത്രീയ ചോദ്യം ചെയ്യലിലാണ് ലഹരി വ്യാപാര ശൃംഖലയിലെ അധ്യാപകന്റെ പങ്ക് പുറത്തുവന്നത്.
അധ്യാപകനായ സുഹൈൽ, വിവേകിനും റീനയ്ക്കും നിരന്തരമായി എംഡിഎംഎ കൈമാറാറുണ്ടെന്ന വിവരം പോലീസിന് ലഭിക്കുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് കഴിഞ്ഞ മൂന്ന് വർഷമായി മമ്പാട് കോളേജിൽ ജോലി ചെയ്തുവരുന്ന അധ്യാപകൻ വിദ്യാർഥികൾക്കും സുഹൃത്തുക്കൾക്കും വൻതോതിൽ രാസലഹരി എത്തിച്ചുനൽകുന്ന ആളാണെന്ന് വ്യക്തമായത്. കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിലുള്ള ലഹരി മൊത്തവിതരണക്കാരിൽനിന്നാണ് ഇയാൾ വൻതോതിൽ എംഡിഎംഎ വാങ്ങിയിരുന്നത്. തുടർന്ന് ഇത് ചെറിയ അളവുകളിലാക്കി വിദ്യാർഥികൾക്കും യുവാക്കൾക്കും ആവശ്യാനുസരണം ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു പതിവ്. താൻ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്