റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിന് സമീപം തീയും പുകയും; ഇന്ധന സംഭരണ കേന്ദ്രത്തിന് അടുത്താണെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട്‌

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തീപിടിത്തവും കനത്ത കറുത്ത പുകയും ദൃശ്യമായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച വിമാനത്താവളത്തിന് സമീപത്തെ ഇന്ധന സംഭരണ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നാണ് തീയും വലിയ തോതില്‍ കറുത്ത പുകയും ഉയരുന്നതായി കണ്ടത്. സംഭവത്തിന്റെ ദൃശ്യങ്ങളും റോയിട്ടേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്. 

സംഭവവുമായി ബന്ധപ്പെട്ട് സൗദി സര്‍ക്കാര്‍ മീഡിയ ഓഫിസിനോട് വിശദീകരണം തേടിയെങ്കിലും ഔദ്യോഗിക പ്രതികരണം ലഭിച്ചിരുന്നില്ലെന്ന് റോയിട്ടേഴ്‌സ് പറയുന്നു. ഇന്ന് പുലര്‍ച്ചെ റിയാദിലും അല്‍ഖര്‍ജിലും സുരക്ഷാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് വിമാനത്താവളത്തിന് സമീപത്തെ തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. റിയാദിലെ ഒലയ മേഖലയില്‍ രണ്ട് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റോയിട്ടേഴ്‌സ് ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് സൗദി സിവില്‍ ഡിഫന്‍സ് ‘അപകടമില്ല’ എന്ന അറിയിപ്പ് നല്‍കി. 

തീപിടിത്തത്തിന്റെ കാരണം, സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടോ, വിമാനത്താവള പ്രവര്‍ത്തനങ്ങളെ സംഭവം ബാധിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. റിയാദിനെ ലക്ഷ്യമിട്ടുള്ള സുരക്ഷാ ഭീഷണികള്‍ക്കിടെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യെമനിലെ ഹൂതി വിഭാഗം സൗദിക്കെതിരെ ആക്രമണങ്ങള്‍ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിയാദില്‍ സുരക്ഷാ മുന്നറിയിപ്പുകളും ഉണ്ടായത്.