പ്രചരിക്കുന്ന വാർത്തകളിലെ യഥാർത്‌ഥ്യം എന്ത്?
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് (MVD) ടാക്സി പെർമിറ്റോ രജിസ്ട്രേഷനോ നൽകുന്നില്ല എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നു.
കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന നിയമങ്ങൾ (CMVR/KMVR) അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ഏത് ഇലക്ട്രിക് വാഹനത്തിനും ആർ.ടി.ഒ വഴി ടാക്സി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കും.
ഈ വിഷയത്തിൽ യഥാർത്ഥ വസ്തുതകൾ താഴെ പറയുന്നവയാണ്:
കേരളത്തിൽ ഒരു ഇലക്ട്രികോ അല്ലാത്തതോ ആയ വാഹനം ടാക്സിയായി രജിസ്റ്റർ ചെയ്യണമെങ്കിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള കാര്യങ്ങൾ ഇവയാണ്:
1.CMVR 118 പ്രകാരം വേഗത 80 km/h ആയി ക്രമീകരിക്കുന്ന, AIS 018 മാനദണ്ഡങ്ങൾ പാലിക്കുന്ന സ്പീഡ് ഗവേണർ ഘടിപ്പിച്ചിരിക്കണം.
2.CMVR 125H, KMVR 151A എന്നിവ പ്രകാരമുള്ള AIS 0140 മാനദണ്ഢങ്ങൾ പാലിക്കുന്ന അംഗീകൃത വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് നിർബന്ധമാണ്.
3.CMVR 50, 51 പ്രകാരം ഇലക്ട്രിക് ടാക്സികൾക്ക് നിർബന്ധമാക്കിയിട്ടുള്ള പച്ച പശ്ചാത്തലത്തിൽ മഞ്ഞ അക്ഷരങ്ങളുള്ള നമ്പർ പ്ലേറ്റ് വേണം ഉപയോഗിക്കാൻ.
4. ഇലക്ട്രിക് വാഹനങ്ങൾക്ക് ബാധകമായ ടാക്സേഷൻ നിയമപ്രകാരമുള്ള നികുതി അടച്ചിരിക്കണം
.
5. ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്സിയാകാൻ പ്രത്യേകിച്ചൊരു നിരോധനമോ മറ്റ് തടസ്സങ്ങളോ നിലവിലില്ല.
മേൽപ്പറഞ്ഞ സാങ്കേതിക സജ്ജീകരണങ്ങളെല്ലാം പൂർത്തിയാക്കി അപേക്ഷിക്കുന്ന പക്ഷം, ടാക്സിയായി രജിസ്റ്റർ ചെയ്യുന്നതിന് വകുപ്പിൻ്റെ ഭാഗത്തുനിന്ന് യാതൊരു തടസ്സവുമില്ല
കൂടാതെ നിലവിൽ പെർമിറ്റ് ആവശ്യമില്ല എന്ന ആനുകൂല്യം കൂടിയുണ്ട്
എന്നാൽ
വാഹന നിർമ്മാതാക്കൾ ചില മോഡലുകൾ 'വ്യക്തിഗത ഉപയോഗത്തിന്' (Personal Vehicle) വേണ്ടിയും മറ്റു ചിലത് 'കമേഴ്‌സ്യൽ/ഫ്ലീറ്റ്' ആവശ്യങ്ങൾക്ക് വേണ്ടിയുമാണ് നിർമ്മിക്കുന്നത്.
വ്യക്തിഗത ആവശ്യത്തിന് വാങ്ങുന്ന വാഹനങ്ങൾ പിന്നീട് ടാക്സിയായി മാറ്റുമ്പോൾ (NTV to TV) മോട്ടോർ വാഹന വകുപ്പ് അത് തടയുന്നില്ല.
എന്നാൽ ചില കമ്പനികളുടെ / മോഡലുകൾ വ്യക്തിഗത വാഹനങ്ങൾ ടാക്സിയായി മാറ്റി ഉപയോഗിക്കുന്നതിനും നിർമ്മാതാക്കൾ നൽകുന്ന വാറന്റി, ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്നിവയിലും കമ്പനികൾക്ക് അവരുടേതായ നയപരമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കാം.
വാഹനം നിർമ്മിച്ച കമ്പനിയുടെ ഈ നയപരമായ നിബന്ധനകളും MVD യുടെ രജിസ്ട്രേഷൻ നടപടികളും തമ്മിൽ കൂട്ടിക്കുഴച്ചാണ് രജിസ്ട്രേഷൻ നിഷേധിക്കുന്നു എന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത്.