തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ 5.8 കിലോ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് മ്യാൻമർ സ്വദേശികൾ പിടിയിലായി. യു യു ഖൈങ് (32), മിൻ സോ ഹെയ്ൻ (36) എന്നിവരെയാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്. ഇവരിൽനിന്ന് പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 2.03 കോടി രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.
ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ സിംഗപ്പൂരിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സ്‌കൂട്ട് എയർലൈൻസിന്റെ TR 730 വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. എമിഗ്രേഷൻ പരിശോധനയ്ക്കിടെ ഐബി ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് ഇവരെ എയർ കസ്റ്റംസ് വിഭാഗത്തിന് കൈമാറുകയായിരുന്നു.
തുടർന്ന് കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് ചെക്ക്-ഇൻ ബാഗിന്റെ അടിഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറ കണ്ടെത്തിയത്. ഈ അറയ്ക്കുള്ളിൽ കവറുകളിലാക്കി ഹൈബ്രിഡ് കഞ്ചാവ് ഒളിപ്പിച്ചിരിക്കുകയായിരുന്നു. വിമാനത്താവളത്തിലെ സ്കാനിങ്ങിൽ കണ്ടെത്താതിരിക്കാനായി ബാഗിനുള്ളിൽ എക്സ്‌റേ ഷീറ്റുകളും നിരത്തിയിരുന്നതായി പരിശോധനയിൽ കണ്ടെത്തി.
കൊൽക്കത്ത വിമാനത്താവളത്തിൽ നേരത്തെ ഹൈബ്രിഡ് കഞ്ചാവുമായി മ്യാൻമർ സ്വദേശികൾ പിടിയിലായ സംഭവത്തെ തുടർന്ന്, മ്യാൻമറിൽനിന്നുള്ള സംഘങ്ങൾ വിവിധ വിമാനത്താവളങ്ങൾ വഴി ക്യാരിയർമാരെ ഉപയോഗിച്ച് ഇന്ത്യയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്നതായി അന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ പിടിയിലേക്കും നയിച്ചത്.
പിടിച്ചെടുത്ത കഞ്ചാവ് ആർക്കുവേണ്ടിയാണ് കടത്തിക്കൊണ്ടുവന്നത് എന്നതടക്കമുള്ള കാര്യങ്ങളിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.