കൊല്ലത്ത് ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി വയോധികയുടെ കയ്യിൽ നിന്നും 4000 രൂപ പറ്റിച്ചെടുത്തു.

 കൊല്ലം മയ്യനാട് ധവള കുഴിയിൽ വയലിൽ വീട്ടിൽ അമ്പിളി എന്ന ലോട്ടറി കച്ചവടക്കാരിൽ നിന്നാണ് അപരിചിതനായ യുവാവ് കഴിഞ്ഞദിവസം നമ്പർ തിരുത്തി 4000 രൂപ കബളിപ്പിച്ചത്. കാരിക്കുഴിക്കും താന്നി മൂക്കിനും മധ്യേ വലിയതോട്ടത്തുകാവ് ക്ഷേത്രത്തിനു സമീപത്തു വച്ചാണ് യുവാവ് തന്ത്രപരമായി വയോധികയെ കബളിപ്പിച്ചത് . തനിക്ക് സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് പക്കൽ ഉണ്ട് എന്നും ഇതെടുത്തിട്ട് ബാക്കി പണവും ലോട്ടറിയും തരണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് നമ്പർ പരിശോധിച്ച ശേഷം 4000 രൂപ ഇയാൾക്ക് നൽകുകയും , ഇയാൾ അമ്പിളിയുടെ കയ്യിൽ നിനന്നും 100 രൂപയുടെ ലോട്ടറി എടുക്കുകയും ചെയ്തു. വൈകുന്നേരത്തോടെ ലോട്ടറി ടിക്കറ്റ് മാറാനായി കടയിൽ എത്തിയപ്പോഴാണ് ചതി മനസ്സിലായത് . 0 എന്ന നമ്പറുകൾ തിരുത്തി 9 ആക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്. കിടപ്പുരോഗിയായ ഭർത്താവിന്റെ ചികിത്സക്കും ഉപജീവനത്തിനും വേണ്ടിയാണ് വയോധികയായ അമ്പിളി കിലോമീറ്റർ കാൽനടയായി നടന്ന് കച്ചവടം ചെയ്യുന്നത്. അമ്പിളിയുടെ പരാതിയിൽ ഇരവിപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു .