ലങ്കയെ തകർത്ത് വനിതാ ഏഷ്യാകപ്പ് ടി20 കിരീടം ചൂടി ഇന്ത്യ

വനിത ഏഷ്യ കപ്പ് ട്വന്റി20 കിരീടം ഇന്ത്യയ്ക്ക്. ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്തു. ഇന്ത്യയുടെ എട്ടാം കിരീടമാണിത്. 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 111ന് പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 5വിക്കറ്റ് നഷ്ടത്തിലാണ് 183 റണ്‍സെടുത്തത്. സ്മൃതി മന്ഥനയും ഷഫാലി വര്‍മയും അര്‍ധ സെഞ്ചുറി നേടി. 39 പന്തുകളില്‍ നിന്ന 68 റണ്‍സാണ് ഷെഫാലി നേടിയത്. 39 പന്തുകളില്‍നിന്ന് സ്മൃതി 59 റണ്‍സ് സ്‌കോര്‍ ചെയ്തു. റിച്ച ഘോഷ് (13 പന്തില്‍ 17), ജി. കമാലിനി (അഞ്ച് പന്തില്‍ 15), ഹര്‍മന്‍പ്രീത് കൗര്‍ (14 പന്തില്‍ 14) എന്നിവരാണ് ഇന്ത്യയ്ക്കായി പൊരുതിയത്.
32 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. നിലാക്ഷിക സില്‍വ 16 പന്തില്‍ നിന്ന് 22 റണ്‍സെടുത്തു. വിഷ്മി ഗുണരത്നെ 22 പന്തില്‍ 20 റണ്‍സ് നേടി. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ശ്രീ ചരണിയാണ് ലങ്കയെ തകര്‍ത്തത്.