പ്രതിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പോത്തൻകോട് പോലീസ് സ്റ്റേഷനിൽ 15 വയസുകാരിയുടെ പരാക്രമം. എസ് ഐയുടെ മുഖത്ത് മർദിച്ചും സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞും പെൺകുട്ടി പോലീസുകാരെ അരമണിക്കുറോളം മുൾമുനയിൽ നിർത്തി. ഒടുവിൽ രക്ഷിതാക്കളെ വിളിച്ചുവരുത്തി പെൺകുട്ടിയെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ലഹരിക്ക് അടിമയാണ് പെൺകുട്ടിയെന്നാണ് പോലീസ് സംശയിക്കുന്നത്.
ബുധനാഴ്ച രാത്രി 10ന് ആയിരുന്നു സംഭവം. ബാറിനു സമീപത്തെ റോഡിൽ കറങ്ങിനടന്ന റൗഡി ലിസ്റ്റില്‍പെട്ട 28കാരനെ പോലീസ് പട്രോളിങ് സംഘം പിടികൂടി സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സ്റ്റേഷനിലേക്ക് ഓടി എത്തിയ പെൺകുട്ടി തന്റെ സുഹൃത്തിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയായിരുന്നു.
പോലീസ് സ്റ്റേഷനിൽ വനിതാ പോലീസുകാർ ഇല്ലാത്തതിനാൽ പെൺകുട്ടിയെ തടഞ്ഞുവയ്ക്കാൻ കഴിയാതെ വരികയും പെൺകുട്ടി എസ്ഐ അടക്കമുള്ളവരെ മർദിക്കുകയുമായിരുന്നു. സംഘർഷം രൂക്ഷമായതോടെ വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ നിന്നു വനിതാ പോലീസുകാർ എത്തി പെൺകുട്ടിയെ പിടിച്ചുവച്ച ശേഷം വീട്ടുകാരെ വിളിച്ചുവരുത്തി പുലർച്ചെ 2 മണിയോടെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.