അഞ്ച് മണിക്കൂറോളം നീണ്ട രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു; പെല്ലറ്റ് ആക്രമണത്തിൽ പൊലീസ് എഫ്ഐആർ


ന്യൂഡൽഹി: നീറ്റ് പരീക്ഷ ചോർച്ചയ്‌ക്കെതിരെ ജന്തർമന്ദറിൽ നടന്ന CJP പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ ഡൽഹി പൊലീസ് കേസ് എടുത്തു. തിരിച്ചറിയാൻ കഴിയാത്തവർക്കെതിരെയാണ് കേസ്. മൊഴി രേഖപ്പെടുത്തിയതിനു ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്നത് ആലോചിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പമാണ് രാഹുൽ ​ഗാന്ധി പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത്. വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ തയാറാകാത്തതിനെ തുടർന്നാണ് പാർലമെന്‍റ് സ്ട്രീറ്റിലുള്ള സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്‍റെ ഓഫീസിലേക്ക് രാഹുൽ ഗാന്ധി നേരിട്ട് എത്തിയത്.

പ്രതിഷേധം അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്. പ്രിയങ്ക ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്ത് എത്തിയിരുന്നു.