നെയ്യാർ ഡാം പന്തയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നെയ്യാർ ഡാം: പന്ത തെക്കേ പന്തയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷാജഹാൻ–സബീന ദമ്പതികളുടെ മകൾ ആലിയ ഫാത്തിമ (17) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് 5.30ഓടെയാണ് ആലിയയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാളെ പരീക്ഷ നടക്കാനിരിക്കെ വീട്ടിൽ പഠനത്തിലായിരുന്ന കുട്ടി, വീട്ടുകാർ റേഷൻ കടയിലേക്ക് പോയ സമയത്താണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. ഏകദേശം രണ്ട് മാസം മുൻപ് നെയ്യാർ ഡാം പരിസരത്ത് കൊണ്ണിയൂർ ഇമാം തങ്ങൾ എന്നയാൾ കുട്ടിയുടെ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, സഹോദരനെ മർദിക്കാൻ ശ്രമിക്കുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാൾ കുട്ടിയെ ഫോണിൽ വിളിക്കുകയും ഇൻസ്റ്റാഗ്രാം വഴി സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഇക്കാര്യം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കി.

സംഭവത്തിൽ നെയ്യാർ ഡാം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

മൃതശരീരം ഇൻക്വസ്റ്റ് നടപടികൾക്കായി കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.