പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിപ്പിക്കാൻ കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റിയുടെ അനുമതി.

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിപ്പിക്കാൻ കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റിയുടെ അനുമതി. പക്ഷെ, നടപ്പാക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി വേണം. പുതിയ നിരക്ക് അതിനുശേഷമായിരിക്കും നടപ്പാക്കുക. ദേശീയപാതയിലെ ഗതാഗതക്കുരുക്കഴിയാതെ ടോൾ നിരക്ക് കൂട്ടാൻ പാടില്ലെന്ന് 2025 ഓഗസ്റ്റിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞിരുന്നു. പിന്നീട് ടോൾ പിരിവ് പുനസ്ഥാപിച്ചെങ്കിലും കഴിഞ്ഞ സെപ്റ്റംബർ ഒന്നിനു നടപ്പാക്കേണ്ടിയിരുന്ന നിരക്ക് വർധന തടയുകയും ചെയ്തു. അതിനാൽ 2024ലെ ടോൾ നിരക്കാണ് പാലിയേക്കരയിൽ ഇപ്പോഴും പിരിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ടോൾ നിരക്കിന് ഹൈക്കോടതിയും പച്ചക്കൊടി കാണിച്ചാൽ കാറുകൾക്ക് നിലവിലെ നിരക്കിനേക്കാൾ 10 ശതമാനത്തിലേറെ കൂടുതൽ തുക നൽകേണ്ടിവരും.