ഓഗസ്റ്റ് അവസാന വാരത്തോടെയാണ് നിരക്കിൽ വലിയ വ്യത്യാസം വരുന്നത്. ഓഗസ്റ്റ് 30-നൊക്കെ കേരളത്തിൽ നിന്നുള്ള നേരിട്ടുള്ള ഗൾഫ് വിമാനങ്ങൾക്ക് 80,000 മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് നേരത്തെ തന്നെ 6,000 രൂപയിൽ നിന്ന് ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വർധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രവാസികളെ വീണ്ടും പിഴിയുന്ന ഈ ഉത്സവകാല കൊള്ള. അതേസമയം, ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് നിലവിൽ 12,000 മുതൽ 22,000 രൂപ വരെ മാത്രമേ ചെലവ് വരുന്നുള്ളൂ.
കേരളത്തിൽ നിന്നുള്ള യാത്രക്കാരെ മാത്രം ലക്ഷ്യമിട്ടാണ് വിമാനക്കമ്പനികളുടെ ഈ നീക്കം. ചെന്നൈ, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്ന് ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ ഇത്രയധികം വർധനവില്ലെന്ന് മാത്രമല്ല, കേരളത്തെ അപേക്ഷിച്ച് 40 ശതമാനത്തോളം കുറവുമാണ്.
യാത്രാത്തിരക്ക് മുതലെടുത്തുള്ള ഈ രഹസ്യ നീക്കത്തിനെതിരെ കേരള അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്റ്സ് രംഗത്തെത്തി. വിമാനക്കമ്പനികളുടെ ഈ കൊള്ള തടയാൻ സംസ്ഥാന സർക്കാരും എം.പിമാരും കേന്ദ്രത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ.വി. മുരളീധരനും ജനറൽ സെക്രട്ടറി വിക്ടർ ഫെർണാണ്ടസും ആവശ്യപ്പെട്ടു.