മഴക്കെടുതി: ആറന്മുളയില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൊല്ലത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ എത്തും

കനത്ത മഴയെത്തുടർന്ന് പത്തനംതിട്ട ആറന്മുളയിൽ അതീവ ഗുരുതരമായ പ്രളയസമാന സാഹചര്യമാണ് നിലവിലുള്ളത്. പ്രദേശത്തെ റോഡുകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ ആറന്മുള ക്ഷേത്രപരിസരത്തും വെള്ളം കയറി, അവിടെ ഇപ്പോൾ മുട്ടിന് മുകളിലാണ് വെള്ളം നിൽക്കുന്നത്. സ്ഥലത്തെത്തിയ മന്ത്രി പി.സി. വിഷ്ണുനാഥും ആറന്മുള എം.എൽ.എ അബിൻ വർക്കിയും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. അബിൻ വർക്കിയുടെ നേതൃത്വത്തിൽ പ്രദേശത്ത് പ്രത്യേക ഹെൽപ്പ്‌ലൈനും ആരംഭിച്ചിട്ടുണ്ട്.

വെള്ളം കയറുന്ന സാഹചര്യത്തിനനുസരിച്ച് ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങൾക്കായി കൊല്ലത്തുനിന്ന് മത്സ്യത്തൊഴിലാളികളെ എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. റാന്നിയിൽ വെള്ളം കുറയുമ്പോൾ ആറന്മുളയിൽ വെള്ളം കൂടുന്ന ഒരു പ്രത്യേക സാഹചര്യമാണുള്ളത്. കൂടാതെ, മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു.