മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയില്‍ തടഞ്ഞ കേസില്‍ ഡിസിസി അംഗം ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തനാണ് നടപടി എടുത്തത്. കെപിസിസി നേതൃത്വത്തിന്റെ അനുമതിയോടെയാണ് നടപടി.

നിലവില്‍ ചേന്തി അനിലിന് ഒരു കോണ്‍ഗ്രസ് നേതാവിന്റേയും പിന്തുണ ലഭിച്ചിട്ടില്ല. നടപടിയെടുക്കണമെന്ന കാര്യത്തില്‍ എല്ലാ നേതാക്കളും ഒറ്റക്കെട്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രിയെ തെരുവില്‍ നേരിടുന്നതിനെ പാര്‍ട്ടി അംഗീകരിക്കുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയെ തടഞ്ഞ് നിര്‍ത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി കെ മുരളീധരനും പറഞ്ഞിരുന്നു.
ചേന്തി ശ്രീ നാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തിയത്. കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകര്‍ ചേന്തിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. ചെമ്പഴന്തിയിലേക്ക് പോകുന്നവഴിയാണ് വാഹനം തടഞ്ഞു നിര്‍ത്തിയത്. മുഖ്യമന്ത്രിയോട് പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടി ലിസ്റ്റില്‍ ചേന്തിയിലെ പരിപാടി ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നുവെന്നും അവസാന നിമിഷം പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും സംഘാടകര്‍ പറഞ്ഞു. എല്ലാ വര്‍ഷങ്ങളിലും ചെമ്പഴന്തിയില്‍ എത്തുന്ന മുഖ്യമന്ത്രിമാര്‍ ശ്രീനാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയില്‍ പങ്കെടുക്കാറുണ്ട്.

ചേന്തി അനിലിനെതിരെയുള്ള പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ എത്തിയതായും കാറില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പോലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. പ്രതി റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ആളന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.