ഇരട്ടസഹോദരങ്ങൾക്ക് മമ്മൂക്കയുടെ ഓണസമ്മാനം; ‘കാതോട് കാതോരം’ പദ്ധതിയിലൂടെ കേൾവിയുടെ ലോകത്തേക്ക് പിച്ചവെച്ച് മിഖായേലും മിഹോക്കും

ഈ ചിങ്ങപിറവി ഇടുക്കിയിലെ ആ കുഞ്ഞു സഹോദരങ്ങളുടെ ജീവിതത്തിലും പുതിയ ചുവടുവയ്പ്പാണ്. ജന്മനാ കേൾവിശക്തിയില്ലാതിരുന്ന മിഖായേലിനും മിഹോക്കിനും ഇനി എല്ലാ കേൾക്കാം, ഇവരുടെ കുഞ്ഞുസ്വപ്നങ്ങൾക്ക് കൈത്താങ്ങായതാവട്ടെ മലയാളികളുടെ സ്വന്തം മമ്മൂക്കയും.

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനും ആലുവ രാജഗിരി ഹോസ്പിറ്റലും ചേർന്ന് നടപ്പിലാക്കുന്ന കാതോട് കാതോരം പദ്ധതിയിലൂടെയാണ് ഇരുവർക്കും കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തിയത്. ഓണക്കോടിക്കൊപ്പം ഒറു റേഡിയോ കൂടി ഇരുവർക്കും സമ്മാനമായി മമ്മൂക്ക കൊടുത്തയച്ചു.

മമ്മൂക്ക മക്കൾക്ക് നൽകിയ കേൾവിയാണ് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഓണസമ്മാനം. മക്കളായ മിഖായേലിനേയും മിഹോക്കിനുേയും കസവ് മുണ്ട് ഉടുപ്പിക്കുന്ന സമയത്ത് അമ്മ ബോബിന പറഞ്ഞ വാക്കുകളാണിത്. ഇടുക്കി വണ്ടിപെരിയാർ സ്വദേശികളായ സോനു ബോബിന ദമ്പതികളുടെ മക്കളാണ് മിഖായേലും മിഹോക്കും. മൂത്തയാളായ മിഖേലിന് രണ്ടു വയസുള്ളപ്പോഴാണ് കേൾവി തകരാറുണ്ടെന്ന് തിരിച്ചറിയുന്നത്.
ആദ്യം കാണിച്ച ആശുപത്രിയിൽ നാക്കിന്റെ പ്രശ്നമാണെന്നും പറഞ്ഞ് തിരിച്ചയച്ചു. പിന്നീട് കടപ്പനയിലെ ആശുപത്രിയിലെ പരിശോധനക്ക് ശേഷം ഇയർഫോൺ വെച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് രണ്ടാമത്തെ കുട്ടിയായ മിഹോക്കിനും കേൾവിക്കുറവുണ്ടെന്ന് തിരിച്ചറിഞ്ഞത്. ചെറിയ പ്രായത്തിൽ തന്നെ കോക്ലിയർ ഇംപ്ലാന്റേഷൻ ചെയ്യുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ, പണം കണ്ടെത്തുക സോനു ബോബിന ദമ്പതികളെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു.

അതിനിടയിലാണ് സോനു കാതോട് കാതോരം പദ്ധതിയെക്കുറിച്ച് അറിയുന്നത്. ഉടനെ കെയർ ആൻഡ് ഷെയറിൽ അപേക്ഷ നൽകിയത്. ആ തീരുമാനമാണ് ജീവിതത്തിൽ വഴിത്തിരിവായത്. അങ്ങനെ മിഖായേലും മിഹോക്കും ഇനി ലോകത്തെ കേൾക്കും.