വ്യാഴാഴ്ച സ്വന്തം വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ ഇയാളെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ ചേവായൂർ പോലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.
കഴിഞ്ഞ ജനുവരി 24-നാണ് മാളിക്കടവിലുള്ള വൈശാഖന്റെ വർക്ക്ഷോപ്പിൽ വെച്ച് മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അരുംകൊല നടന്നത്. യുവതിക്ക് പതിനാറ് വയസ്സുള്ളപ്പോൾ മുതൽ പ്രതിയുമായി അടുപ്പമുണ്ടായിരുന്നു. വൈശാഖന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം യുവതി തന്റെ ഭാര്യയെ അറിയിക്കുമെന്ന് ഭയന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ഒന്നിച്ചു ജീവനൊടുക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ കഴുത്തിൽ കുരുക്കിട്ട ശേഷം ഇയാൾ അവർ നിന്നിരുന്ന സ്റ്റൂൾ തട്ടിത്തെറിപ്പിക്കുകയായിരുന്നു. അതിന് ശേഷം യുവതി തൂങ്ങിനിൽക്കുമ്പോഴും, പിന്നീട് താഴെ ഇറക്കി കിടത്തിയ സമയത്തും മൃതദേഹത്തെ ഇയാൾ ക്രൂരമായി പീഡിപ്പിച്ചു. വർക്ക്ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പോലീസിന് ഈ നിർണ്ണായക തെളിവുകൾ ലഭിച്ചത്. കൊലപാതകത്തിന് ശേഷം തന്റെ ഭാര്യയെ വിവരമറിയിച്ച പ്രതി, അവർക്കൊപ്പമാണ് യുവതിയെ കാറിൽ കയറ്റി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
ഏപ്രിൽ 29-ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ.ആർ. രഞ്ജിത്ത് 490 പേജുള്ള കുറ്റപത്രം കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. കൊലപാതകം, മൃതദേഹത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾക്ക് പുറമെ, പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിന് മുൻപേ പീഡനം നടന്നതായി കണ്ടെത്തിയതിനാൽ പോക്സോ കേസും ഇയാൾക്കെതിരെ ചുമത്തിയിരുന്നു. റിമാൻഡ് കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു