സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പും പ്രോട്ടോക്കോൾ ഓഫീസും പുറത്തിറക്കിയ ഔദ്യോഗിക മാർഗനിർദേശങ്ങളിൽ വന്ദേമാതരാലാപനം ഉൾപ്പെടുത്തിയില്ല. ചടങ്ങുകളിൽ ദേശീയ ഗാനാലാപനം മാത്രം മതിയാകുമെന്നാണ് ഉത്തരവിലുള്ളത്. വന്ദേമാതരം നിർബന്ധമാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ പ്രത്യേക നിർദേശത്തിന് വിരുദ്ധമായാണ് പൊതുഭരണ വകുപ്പ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകളിൽ പതാകയുയർത്തൽ, സ്വാതന്ത്ര്യദിന സന്ദേശം നൽകൽ, അതിനുശേഷം ദേശീയഗാനാലാപനം എന്നിവ നടത്തിയാൽ മതിയെന്നാണ് പ്രോട്ടോക്കോൾ ഓഫീസിന്റെയും പൊതുഭരണ വകുപ്പിന്റെയും നിർദേശം. ഇതിൽ വന്ദേമാതരം ആലപിക്കണമെന്ന് പ്രത്യേകം പരാമർശിക്കുന്നില്ല.