അതിശക്തമായ മഴയിൽ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

അതിശക്തമായ മഴയിൽ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ശ്രീമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ശ്രീമോൻ എന്നയാളുടെ മൃതദേഹമാണ് കണ്ടത്തിയത്. കണ്ണാന്തുറയില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. ഇനി ഒരാളുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാണ്.
അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു അപകടത്തിൽപ്പെട്ട വള്ളം. അപകടസമയത്ത് വള്ളത്തിൽ നാലുപേരുണ്ടായിരുന്നു. രക്ഷാപ്രവർത്തനം ഇഴഞ്ഞതിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തി ഇന്നലെ പ്രതിഷേധിച്ചിരുന്നു. പിന്നാലെ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി സ്‌കൂബ ഡൈവിംഗ് ടീമിനെ നിയോഗിച്ചുകൊണ്ട് ജില്ലാ കളക്‌ടർ ഉത്തരവിട്ടിരുന്നു.