2026 പകുതിയോടെ ഇന്ത്യയിലെ പൊതു ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം 52,700 ആയി ഉയർന്നിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായ വളർച്ച ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. വികസിത രാജ്യങ്ങളിൽ ആറ് മുതൽ ഇരുപത് വാഹനങ്ങൾക്ക് ഒരു ചാർജർ ലഭ്യമാകുമ്പോൾ ഇന്ത്യയിൽ 175 മുതൽ 235 വരെ വാഹനങ്ങൾക്ക് ഒരു പൊതു ചാർജർ മാത്രമാണ് ലഭ്യമായിട്ടുള്ളത്. നിലവിലുള്ളതിൽ 25 ശതമാനത്തോളം സ്റ്റേഷനുകളും സാങ്കേതിക തകരാറുകൾ കാരണമോ വൈദ്യുതി പ്രശ്നങ്ങൾ കാരണമോ പ്രവർത്തിക്കാത്ത അവസ്ഥയിലുമാണ്. പല സ്റ്റേഷനുകളും ആപ്പുകളിൽ ലഭ്യമാണെന്ന് കാണിക്കുമെങ്കിലും അവിടെ എത്തുമ്പോൾ മറ്റ് വാഹനങ്ങൾ ചാർജ് ചെയ്യുകയോ സമയ നിയന്ത്രണങ്ങൾ ഉണ്ടാവുകയോ ചെയ്യാറുണ്ട്. വിവിധ സ്റ്റേഷനുകൾക്കായി 17 മുതൽ 20 വരെ വ്യത്യസ്ത ആപ്പുകൾ ഫോണിൽ സൂക്ഷിക്കേണ്ടി വരുന്നത് ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
33 ശതമാനം ആളുകളും സെക്കൻഡ് ഹാൻഡ് വിപണിയിലെ വാഹനത്തിന്റെ മൂല്യത്തിൽ ആശങ്കാകുലരാണ്. രണ്ട് വർഷം കൊണ്ട് വാഹനത്തിന്റെ മൂല്യത്തിൽ നാൽപ്പത് ശതമാനത്തിലധികം ഇടിവ് ഉണ്ടാകുന്നതും ബാറ്ററി മാറ്റിസ്ഥാപിക്കാനുള്ള ഭാരിച്ച ചെലവും ഇതിന് കാരണമാകുന്നു. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് പൊതു ചാർജിങ് സ്റ്റേഷനുകളിൽ ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ കാത്തിരിക്കേണ്ടി വരുന്നതും വലിയൊരു പോരായ്മയാണ്.
പ്രാഥമികമായി ഉയർന്ന വിലയാണ് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിൽ നിന്നും പലരെയും പിന്നോട്ട് വലിക്കുന്നതെങ്കിലും വാങ്ങിയവർ ദൈനംദിന ജീവിതത്തിൽ ഇത്തരം പ്രതിസന്ധികൾ നേരിടുന്നുണ്ട്. എഫ്എഎംഇ, പിഎം ഇ ഡ്രൈവ് തുടങ്ങിയ സർക്കാർ പദ്ധതികളിലൂടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും കൂടുതൽ വേഗത്തിലുള്ള ചാർജിങ് സ്റ്റേഷനുകളും നഗരങ്ങൾക്ക് പുറമെ ഹൈവേകളിലും ഉൾപ്രദേശങ്ങളിലും ആവശ്യമായ സൗകര്യങ്ങളും ഏർപ്പെടുത്തിയാൽ മാത്രമേ ഇവി വിപണിക്ക് ഇന്ത്യയിൽ പൂർണമായ മുന്നേറ്റം കൈവരിക്കാനാകൂ എന്ന് വിദഗ്ധർ പറയുന്നു.