കഴിഞ്ഞ ഞായറാഴ്ച അരുവിക്കര സ്റ്റേഷനിൽ നടന്ന ഓണാഘോഷ പരിപാടികൾക്കിടെയാണ് സംഭവം. ഉദ്യോഗസ്ഥർ മദ്യലഹരിയിലായിരുന്ന സമയത്ത് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി സ്റ്റേഷനിൽ മിന്നൽ സന്ദർശനം നടത്തുകയായിരുന്നു. എസ്പിയെ കണ്ട പരിഭ്രാന്തിയിൽ രണ്ട് പൊലീസുകാർ സല്യൂട്ട് ചെയ്യാൻ പോലും മറന്നു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി എസ്പി ചോദ്യം ചെയ്യുന്നതിനിടെ മൂന്നാമത്തെ ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടുകയും ചെയ്തു.
മദ്യപിച്ചിട്ടുണ്ടോ എന്ന ഉന്നത ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പൊലീസുകാരുടെ മറുപടി. മറ്റു കേസുകളൊന്നും നിലവിലില്ലാത്തതിനാൽ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നില്ല. തുടർന്ന്, മദ്യപിച്ച് ജോലിയിൽ ഗുരുതരമായ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് മൂവർക്കുമെതിരെ സസ്പെൻഷൻ നടപടി എടുത്തത്.