പ്രതിഷേധത്തിന്റെ പുതിയ പോർമുഖം, രാഹുലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ഗാന്ധിസ്മൃതിയിൽ

ഡൽഹിയിൽ പ്രതിപക്ഷത്തിന്റെ മറ്റൊരു അപ്രതീക്ഷിത നീക്കം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാർ ഉൾപ്പെടെ ഇന്‍ഡ്യാ സഖ്യം നേതാക്കള്‍ മഹാത്മാ ഗാന്ധി വെടിയേറ്റ് വീണ മണ്ണായ ഗാന്ധി സ്മൃതിയിലെത്തി. മൂന്ന് ബസുകളിലായാണ് പ്രതിപക്ഷ എംപിമാര്‍ എത്തിയത്. പിന്തുണയുമായി വലിയ ജനക്കൂട്ടവും എത്തി. അവിടേക്ക് എത്തും മുൻപ് നാടകീയ നീക്കങ്ങൾക്കാണ് ഡൽഹി സാക്ഷ്യം വഹിച്ചത്.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാര്‍ഥികള്‍ക്ക് അന്ത്യാജ്ഞലി അർപ്പിക്കാനാണ് തീസ് ജനുവരി മാര്‍ഗിലെ ഗാന്ധി സ്‌മൃതിയിലേക്ക് പോകുന്നതെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. രാഹുലിന്റെ വസതിയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് ഗാന്ധി സ്‌മൃതി. എന്നാല്‍, വഴിമധ്യേ, ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് യാത്ര തടസപ്പെടുത്തി. എംപിമാര്‍ പ്രതിഷേധം കടുപ്പിച്ചതോടെ, ബാരിക്കേഡ് നീക്കി ബസ് കടത്തിവിടുകയായിരുന്നു.എംപിമാര്‍ എത്തിയപ്പോള്‍ ഗാന്ധി സ്‌മൃതി അഞ്ചു മണിയോടെ അടച്ചതിനാല്‍ കയറ്റാനാവില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. പ്രതിഷേധം കടുത്തപ്പോള്‍ പൊലീസ് അയഞ്ഞു. എംപിമാര്‍ ഗാന്ധി സ്‌മൃതിയില്‍ പ്രവേശിച്ചു.

നേരത്തെ, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എംപിമാരുടെ അടിയന്തര യോഗം വിളിച്ചിരുന്നു.