സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾക്കാണ് കഴിഞ്ഞദിവസം കർണാടക ബി.എം.ടി.സി. ബസുകൾ സാക്ഷ്യം വഹിച്ചത്.
പൊതുഗതാഗത സംവിധാനത്തിന്റെ യഥാർത്ഥ അവസ്ഥയും ജനങ്ങളുടെ ബുദ്ധിമുട്ടുകളും നേരിട്ട് മനസ്സിലാക്കാൻ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷ് ശനിയാഴ്ച രാത്രി ഒരു മിന്നൽ പരിശോധന നടത്തി. ആരും തിരിച്ചറിയാതിരിക്കാൻ മുഖത്ത് മാസ്കും ധരിച്ച്, തികച്ചും സാധാരണക്കാരനായി അദ്ദേഹം ബസുകളിൽ യാത്ര ചെയ്യാനിറങ്ങി.
ഹെബ്ബാളിൽ നിന്നും നാഗഷെട്ടിഹള്ളിയിലേക്കുള്ള ബസിൽ കയറിയ മന്ത്രി രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ട് കണ്ടക്ടർക്ക് 100 രൂപയുടെ നോട്ട് നൽകി. എന്നാൽ ചില്ലറ നൽകണമെന്നായിരുന്നു കണ്ടക്ടർ സിദ്ധപ്പ ഹൊസമാനിയുടെ ശാഠ്യം.
ചില്ലറയില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ "ചില്ലറ ഇല്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങിക്കോണം" എന്ന് കണ്ടക്ടർ കർശനമായി ആവശ്യപ്പെടുകയായിരുന്നു.
മാസ്ക് ധരിച്ചിരുന്നതിനാൽ മുന്നിൽ നിൽക്കുന്നത് സ്വന്തം വകുപ്പ് മന്ത്രിയാണെന്ന് ജീവനക്കാരൻ അറിഞ്ഞതുമില്ല. തർക്കത്തിനൊന്നും നിൽക്കാതെ, തന്റെ പദവി വെളിപ്പെടുത്താതെ മന്ത്രി ശാന്തനായി ബസിൽ നിന്നും ഇറങ്ങിപ്പോയി. പിന്നീട് വിവരമറിഞ്ഞ് ഞെട്ടിയ അധികൃതർ കണ്ടക്ടർ സിദ്ധപ്പ ഹൊസമാനിയെ അന്വേഷണവിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
എന്നാൽ മന്ത്രിയുടെ മിന്നൽ ഓപ്പറേഷൻ അവിടെക്കൊണ്ടും തീർന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ 'ഫൺ വേൾഡ്' ബസ് സ്റ്റോപ്പിൽ യാത്രക്കാർ കൈകാണിച്ചിട്ടും വണ്ടി നിർത്താതെ പോയ മറ്റൊരു ബി.എം.ടി.സി. ബസ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. യാത്രക്കാരെ വലയ്ക്കുന്ന ഈ പ്രവണതയ്ക്കെതിരെ സംഭവസ്ഥലത്തു വെച്ച് തന്നെ മന്ത്രി കടുത്ത നടപടിയെടുത്തു. വണ്ടി നിർത്താതെ പോയ ആ ബസിലെ ഡ്രൈവർ മുസ്താഖ്, കണ്ടക്ടർ ദയാനന്ദ് എന്നിവരെ ഉടനടി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ മന്ത്രി ഉത്തരവിട്ടു.
യാത്രക്കാരോട് മോശമായി പെരുമാറുന്നവർക്കും സ്റ്റോപ്പുകളിൽ വണ്ടി നിർത്താതെ പോകുന്ന ജീവനക്കാർക്കുമുള്ള ശക്തമായ മുന്നറിയിപ്പായി മാറിയിരിക്കുകയാണ് മന്ത്രിയുടെ ഈ മിന്നൽ പരിശോധന.
കർണാടക ഗതാഗത മന്ത്രിയുടെ ഈ മാസ്സ് ആക്ഷൻ വാർത്ത കേരളത്തിലും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. അകമ്പടി വാഹനങ്ങളുടെയും സൈറണുകളുടെയും ബഹളമില്ലാതെ, ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ നേരിട്ടറിയാൻ നമ്മുടെ നാട്ടിലെ മന്ത്രിമാരും ഇതുപോലെ വല്ലപ്പോഴും സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നാണ് ഈ വാർത്ത കണ്ട മലയാളി സോഷ്യൽ മീഡിയയിൽ ഒന്നടങ്കം പറയുന്നത്.
കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാരുടെ പെരുമാറ്റ ദൂഷ്യവും സ്റ്റോപ്പുകളിൽ വണ്ടി നിർത്താത്തതുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നമ്മുടെ ജനപ്രതിനിധികളും ഇത്തരം മിന്നൽ പരിശോധനകൾ മാതൃകയാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
