കള്ളാടി മണ്ണിടിച്ചിൽ: ദുരന്തഭൂമിയിലെത്തി മുഖ്യമന്ത്രി; പരുക്കേറ്റവരെ സന്ദർശിച്ചു

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിമാരും ജനപ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന മേപ്പാടി ഗവൺമെന്റ് പോളിടെക്നിക് കോളജിലും പരുക്കേറ്റവർ ചികിത്സയിലുള്ള വിംസ് ആശുപത്രിയിലും മുഖ്യമന്ത്രി സന്ദർശനം നടത്തി. ജില്ലാ കളക്ടറേറ്റിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേരും.
അതേസമയം വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്ത കാരണത്തിൽ വ്യക്തതയില്ലാതെ സർക്കാർ. മനുഷ്യ നിർമിത ദുരന്തമെന്ന മന്ത്രി ടി സിദ്ദീഖിന്റെ പ്രസ്താവന മുഖ്യമന്ത്രി വി ഡി സതീശൻ പരോക്ഷമായി തള്ളി. സ്വാഭാവികമായ പ്രകൃതി ദുരന്തമല്ലെന്നും അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഇടിഞ്ഞുള്ള മനുഷ്യനിർമിത ദുരന്തമെന്നുമായിരുന്നു കള്ളാടിയിലെ മണ്ണിടിച്ചിലിന് പിന്നാലെ മന്ത്രി ടി സിദ്ദിഖിന്റെ പ്രതികരണം. ഈ വാദം ഇന്നും മന്ത്രി ആവർത്തിച്ചു. എന്നാൽ മല ഇടിഞ്ഞിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നായിരുന്നു ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി.

മലയുടെ ചെറിയ ഭാഗം കൂടി ഇടിഞ്ഞുവീണെന്നായിരുന്നു റവന്യൂമന്ത്രി എ പി അനിൽകുമാർ ഇന്നലെ ട്വന്റിഫോറിനോട് പറഞ്ഞത്. ദുരന്തത്തിൽ സർക്കാരിൽ ആശയക്കുഴപ്പം തുടരുന്നതിനിടെ, മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി. അതേസമയം വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ 5 പേർക്കായി തിരച്ചിൽ തുടരുകയാണ്. കനത്ത മഴയും മൂടൽമഞ്ഞും ദൗത്യത്തിന് വെല്ലുവിളിയാണ്. മൂന്ന് പേരുടെ മൃതദേഹമാണ് ദുരന്തസ്ഥലത്ത് നിന്ന് കണ്ടെടുത്തത്. ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്. മരിച്ച മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെയും എംബാമിങ് നടപടികൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പൂർത്തിയാക്കി.