പോത്തൻകോട് വിമുക്തഭടനെ മദ്യം നൽകി മർദിച്ച് സ്വർണം കവർന്ന സംഭവം; പ്രതികൾ ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ നിന്ന് പിടിയിൽ

​പോത്തൻകോട്: വിമുക്തഭടന് മദ്യം നൽകി മർദിച്ച് ഒൻപത് പവൻ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ മുഖ്യപ്രതികളായ മൂന്നുപേരെയും പൊലീസ് പിടികൂടി. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശിനി ദീപ, മകൻ അഖിൽ, പ്രകാശൻ എന്നിവരാണ് പിടിയിലായത്. ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ പോത്തൻകോട് പൊലീസ് ആണ് പിടികൂടിയത്. പിടിയിലായ ദീപ മുൻപും ഹണി ട്രാപ്പ് കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
​കഴിഞ്ഞ ഞായറാഴ്ച ചന്തവിളയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എട്ടുമാസം മുൻപ് ഹോട്ടലിൽ വെച്ചാണ് മണക്കാട് സ്വദേശിനിയായ ദീപയെ മുൻ സൈനികൻ പരിചയപ്പെടുന്നത്. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച പരിചയം പുതുക്കുന്നതിന്റെ ഭാഗമായി ദീപയും സംഘവും വിമുക്തഭടനെ ചന്തവിളയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
​തുടർന്ന് ഇവിടെയെത്തിയ മുൻ സൈനികന് മദ്യം നൽകി മർദ്ദിച്ച് അവശനാക്കിയ ശേഷം മോഷണം നടത്തുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഒൻപത് പവൻ സ്വർണാഭരണങ്ങൾ കവർന്നതായാണ് പരാതിക്കാരൻ പൊലീസിന് നൽകിയ മൊഴി. സ്വർണ്ണമാല, ബ്രേസ്ലെറ്റ്, മൂന്ന് മോതിരങ്ങൾ, 8,000 രൂപ, മൊബൈൽ ഫോൺ എന്നിവയ്ക്ക് പുറമെ എ.ടി.എം കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, എക്സ് സർവീസ്മാൻ കാർഡ് എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്. മർദ്ദനത്തിൽ മുൻ സൈനികന്റെ നെറ്റിയിൽ രണ്ട് മുറിവുകളേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ ആലപ്പുഴയിൽ നിന്ന് പിടികൂടാൻ പൊലീസിന് കഴിഞ്ഞത്.