തിരുവനന്തപുരം: അനന്തപുരിയുടെ വാണിജ്യ ഹൃദയമായ ചാല കമ്പോളത്തിൽ ഒരു നൂറ്റാണ്ടോളം തലയുയർത്തി നിന്ന പ്രശസ്ത വ്യാപാര സ്ഥാപനം 'എംആർടി മെറ്റൽ മാർട്ട്' പൂട്ടി. ഉടമസ്ഥരായ സഹോദരങ്ങൾ തമ്മിൽ നിലനിന്ന കുടുംബതർക്കങ്ങൾക്കൊടുവിൽ, ഹൈക്കോടതി വിധിപ്രകാരമാണ് അധികൃതർ കട പൂട്ടി സീൽ ചെയ്തത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു നടപടികൾ. ഉടമകൾ തമ്മിൽ കാലങ്ങളായി സ്വത്ത് തർക്കം നിലനിന്നിരുന്നു.
ഇതിനിടെ ലൈസൻസ് പുതുക്കാൻ പല തവണ കോർപ്പറേഷൻ അറിയിപ്പ് നൽകിയെങ്കിലും സഹോദരന്മാരിൽ ഒരാൾ എതിർത്തു. ഇതോടെയാണ് തർക്കം കോടതിയിലെത്തിയത്. കോടതി വിധി എതിരായതോടെ പൊലീസ് ഉൾപ്പെടെ എത്തി ജീവനക്കാരെ പുറത്തിറക്കി. ഇതിന് ശേഷമാണ് അധികൃതർ കട പൂട്ടിയത്. നടപടിക്രമങ്ങളുടെ ഭാഗമായി ചാല തെരുവിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കട അടച്ചതോടെ പതിറ്റാണ്ടുകളായി ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികളുടെ ഉപജീവനമാർഗം ഇല്ലാതായി.
