പെട്രോള്‍, ഡീസല്‍ വില കുറച്ച് നയാര എനര്‍ജി

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറച്ച് സ്വകാര്യ ഇന്ധന കമ്പനി നയാര എനര്‍ജി. പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസല്‍ ലിറ്ററിന് 3 രൂപയുമാണ് കുറച്ചത്. ക്രൂഡ് ഓയില്‍ വിലയിലെ ഇടിവിനെ തുടര്‍ന്നാണ് നടപടി.

ഡല്‍ഹിയിലെ നയാര പെട്രോള്‍ പമ്പില്‍ പെട്രോള്‍ ലിറ്ററിന് 105.71 രൂപയും ഡീസല്‍ ലിറ്ററിന് 94.31 രൂപയുമാണ് വില. പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നതിന് പിന്നാലെ ആദ്യമായി ഇന്ധന വില കുറയ്ക്കുന്ന സ്വകാര്യ കമ്പനിയാവുകയാണ് നയാര. പ്രതിസന്ധി രൂക്ഷമായപ്പോള്‍ ആദ്യം വില വര്‍ധിപ്പിച്ചതും നയാര കമ്പനിയായിരുന്നു.

അതേസമയം രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ കുറവ് വന്നിട്ടുണ്ട്. 183.50 രൂപ കുറച്ചതോടെ സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ് വിലക്കുറവ്. എന്നാല്‍ ഗാര്‍ഹിക എല്‍പിജി വിലയില്‍ മാറ്റം ഇല്ല.

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് എല്‍പിജി ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തില്‍ സിലിണ്ടര്‍ നിയന്ത്രണത്തിനൊപ്പം വിലക്കയറ്റവും നേരിട്ടിരുന്നു. നിലവില്‍ യുദ്ധത്തിന് മുന്‍പുള്ള തരത്തില്‍ വിതരണം പുനസ്ഥാപിക്കാനാണ് തീരുമാനം എന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചത്. കടുത്ത ക്ഷാമം നേരിട്ട പശ്ചാത്തലത്തില്‍ എല്‍പിജി വിതരണത്തിന് പ്രഥമ പരിഗണന രാജ്യത്തെ കുടുംബങ്ങള്‍ക്കായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.