പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ചോദ്യപേപ്പർ ചോർച്ച വിവാദത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും കോക്രോച്ച് ജനതാ പാർട്ടിയും ശക്തമായ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ് രാജി.

വിദ്യാര്‍ഥി രോഷത്തില്‍ മുട്ടുമുടക്കി കേന്ദ്രസര്‍ക്കാര്‍; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു; സി.ജെ.പിയുടെ ചരിത്രസമരം വിജയം കണ്ടു; നീറ്റ് പേപ്പര്‍ ചോര്‍ച്ചയിലെ യുവജനരോഷം തിരിച്ചറിഞ്ഞു നരേന്ദ്ര മോദി; പേപ്പര്‍ചോര്‍ച്ച തടയാന്‍ കര്‍ശന നടപടികളും സ്വീകരിക്കുമെന്ന ഉറപ്പോടെ കേന്ദ്രത്തിന്റെ പിന്‍മാറ്റം
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ രാജ്യ തലസ്ഥാനത്ത് ഇരമ്പിയടിച്ച വിദ്യാര്‍ത്ഥി രോഷത്തിന് മുന്നില്‍ ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായി മുട്ടുമടക്കി. കടുത്ത പ്രതിഷേധങ്ങള്‍ക്കും ആഴ്ചകള്‍ നീണ്ട തെരുവ് പോരാട്ടങ്ങള്‍ക്കുമൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. സി.ജെ.പി യുടെ നേതൃത്വത്തില്‍ രാജ്യത്തെ വിദ്യാര്‍ത്ഥികളും യുവാക്കളും നടത്തിയ ചരിത്രപ്രസിദ്ധമായ സമരമാണ് വന്‍ വിജയത്തിലെത്തിയിരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യത്തില്‍ ഉറച്ചുനിന്ന് പോരാടിയ സമരക്കാര്‍ക്ക് മുന്നില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലായിരുന്നു തുടക്കത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍. എന്നാല്‍, 'ജെന്‍ സി' തലമുറ തെരുവിലും സോഷ്യല്‍ മീഡിയയിലും തീര്‍ത്ത വന്‍ പ്രക്ഷോഭവും, വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേരിട്ടിറങ്ങി നല്‍കിയ കടുത്ത രാഷ്ട്രീയ മുന്നറിയിപ്പും കേന്ദ്രത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു

കഴിഞ്ഞ ദിവസങ്ങളില്‍ സി.ജെ.പി പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സമവായ ചര്‍ച്ചകളെല്ലാം വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്‍ തട്ടി തകരുകയായിരുന്നു. പ്രധാനെ മാറ്റിനിര്‍ത്താന്‍ തയ്യാറല്ലെന്നും മറ്റ് ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നുമുള്ള കേന്ദ്ര നിലപാട് വിദ്യാര്‍ത്ഥികള്‍ തള്ളിക്കളഞ്ഞു. ധര്‍മേന്ദ്ര പ്രധാനെ മാറ്റാതെ സമരത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളുമായി മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.


രാജ്യവ്യാപകമായി യുവജനരോഷം ആളിപ്പടരുകയും നരേന്ദ്ര മോദിയുടെ സെല്‍ഫി വീഡിയോ അടക്കമുള്ള ഇന്‍സ്റ്റാഗ്രാം ഡിപ്ലോമസികള്‍ക്ക് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ വഴങ്ങാതിരിക്കുകയും ചെയ്തതോടെയാണ് ഒടുവില്‍ പ്രധാനോട് രാജിവെക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമത്തെ വലിയ വി വിക്കറ്റിനാണ് ഇതോടെ വീഴ്ച പറ്റിയിരിക്കുന്നത്.

മന്ത്രിയുടെ രാജിയോടെ നിര്‍ണ്ണായകമായ മറ്റൊരു ഉറപ്പുകൂടി കേന്ദ്ര സര്‍ക്കാര്‍ സമരക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരം ചോദ്യപ്പേപ്പര്‍ ചോര്‍ച്ചകളും പരീക്ഷാ ക്രമക്കേടുകളും പൂര്‍ണ്ണമായി തടയുന്നതിനായി കര്‍ശനമായ നിയമനിര്‍മ്മാണത്തിന് കേന്ദ്രം തയ്യാറെടുക്കുകയാണ്. പുതിയ നിയമ ഭേദഗതി അനുസരിച്ച് പരീക്ഷാ തട്ടിപ്പില്‍ ഏര്‍പ്പെടുന്ന കുറ്റവാളികള്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷയും 10 കോടി രൂപ വരെ പിഴയും ചുമത്തും. കുറഞ്ഞ തടവുശിക്ഷ മൂന്ന് വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമായി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദ്യാര്‍ത്ഥികളുടെ ഭാവി വെച്ച് പന്താടുന്ന മാഫിയകളെ അടിച്ചമര്‍ത്തുമെന്ന ഉറപ്പാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.


ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ അവിസ്മരണീയമായ അധ്യായമാണ് സി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രക്ഷോഭം എഴുതിച്ചേര്‍ത്തിരിക്കുന്നത്. ജന്തര്‍മന്ദിറിലും ഡല്‍ഹി തെരുവുകളിലും പോലീസിന്റെ ക്രൂരമായ ലാത്തിച്ചാര്‍ജും പെല്ലറ്റ് പ്രയോഗവും നേരിട്ടിട്ടും ഒരടി പോലും പിന്മാറാതെ പൊരുതിയ വിദ്യാര്‍ത്ഥി സമൂഹത്തിന് മുന്‍പില്‍ ഭരണകൂടം പൂര്‍ണ്ണമായും തലകുനിക്കുകയായിരുന്നു.

ധര്‍മേന്ദ്ര പ്രധാന്റെ രാജിയോടെ രാജ്യത്തെ ദശലക്ഷക്കണക്കിന് നീറ്റ് ഉദ്യോഗാര്‍ത്ഥികളും രക്ഷിതാക്കളും വലിയ ആശ്വാസത്തിലാണ്. തങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ സമരം ചെയ്ത യുവതലമുറ നേടിയെടുത്ത ഈ വിജയം വരുംദിവസങ്ങളിലും രാജ്യത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും.