കൊല്ലം: കൊല്ലത്ത് ഓൺലൈൻ വ്യാപാര സ്ഥാപനത്തിലെ പണം മോഷ്ടിച്ച ഔട്ട്ലറ്റ് മാനേജർ പൊലീസ് പിടിയിൽ. പോരുവഴി ഇടക്കാട് പ്രവർത്തിക്കുന്ന ആമസോൺ ഔട്ട്ലെറ്റിലെ മാനേജർ നെടിയവിള സ്വദേശി ചന്ദ്രുവാണ് പൊലീസിന്റെ പിടിയിലായത്. രണ്ട് ലക്ഷം രൂപയാണ് ഇയാൾ തന്ത്രപരമായ് ഔട്ലറ്റിൽ നിന്നും അപഹരിച്ചെടുത്തത്. സ്ഥാപനത്തിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. തുടർന്ന് മോഷണക്കുറ്റം കൗമാരക്കാരായ മറ്റു ചില ജീവനക്കാരുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവം അന്വേഷിച്ചെത്തിയ ശൂരനാട് പൊലീസിന്റെ മികവിലാണ് കള്ളൻ കപ്പലിൽ തന്നെയാണെന്ന് ബോധ്യമായത്.
കടയുടെ ഷട്ടറിന്റെ താക്കോൽ ഉപയോഗിച്ച് തുറന്നാണ് മോഷണം നടത്തിയിട്ടുള്ളതെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ പൊലീസിന് വ്യക്തമായി. മാനേജരുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ പ്രതിയിലേക്ക് എത്താൻ കൂടുതൽ സഹായകമായി. പൊലീസിന്റെ വിദഗ്ധമായ ചോദ്യം ചെയ്യലിനും കൃത്യമായ തെളിവുകൾക്കും മുന്നിൽ ഒടുവിൽ ചന്ദ്രുവിന് കുറ്റം സമ്മതിക്കേണ്ടി വന്നു. ജീവനക്കാരെ സംശയത്തിന്റെ നിഴലിലാക്കി രക്ഷപ്പെടാം എന്ന ചന്ദ്രന്റെ തന്ത്രം ഇതോടെ പൊളിഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.