കുട്ടികളേ കരുതലോടെ വീട്ടിലിരിക്കാം, മൂന്ന് ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍, അതിതീവ്ര മഴ നാളെയും തുടരും

മലപ്പുറം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുന്ന് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച വയനാട്, കോഴിക്കോട് ജില്ലകൾക്ക് പുറമെ മലപ്പുറത്താണ് ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതത് ജില്ലകളിലെ ജില്ലാ കളക്ടര്‍മാരാണ് കനത്ത മഴയുടെ പശ്ചാത്തലത്തിൽ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. യൂണിവേഴ്സിറ്റി പരീക്ഷകൾ, പി.എസ്.സി. പരീക്ഷകൾ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. നഷ്ടപ്പെട്ട പ്രവൃത്തി ദിനം പിന്നീട് നികത്തുന്നതിനുള്ള നടപടികൾ സ്ഥാപന മേധാവികൾ സ്വീകരിക്കേണ്ടതാണ്. ജനങ്ങൾ പ്രത്യേകം ജാഗ്രത പുലർത്തേണ്ടതാണെന്ന് മലപ്പുറം കളക്ടര്‍ അറിയിച്ചു.
അതേസമയം, മറ്റ് രണ്ട് ജില്ലകളിലും സര്‍വകലാശാല, പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. ഓണ്‍ലൈൻ ക്ലാസുകളും നടത്താം. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ കനത്ത കാറ്റും മഴയും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ സ്കൂളുകള്‍, മദ്രസകള്‍, ട്യൂഷൻ സെന്‍ററുകള്‍, പ്രൊഫഷണൽ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ണൂർ, കാസർകോട്, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 12 സെ.മീറ്ററിന് മുകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. നാളെ 7 -12 സെ.മീറ്ററിന് ഇടയിൽ മഴ പ്രതീക്ഷിക്കുന്നു. ഇതിന് ശേഷം മഴ കുറയുമെന്നാണ് പ്രതീക്ഷ. വടക്കൻ കേരളത്തിൽ മാത്രമാണ് കനത്ത മഴയ്ക്ക് സാധ്യത.

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തിയും വടക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദമേഖല സ്ഥിതി ചെയ്യുന്നുണ്ട്. ഇത് കുറച്ചു സമയത്തേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും, അതിനുശേഷം ദിശ മാറി വടക്ക്-കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നത്. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, ജൂലൈ 8 മുതൽ 9 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇതോടൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജൂലൈ 12വരെ കേരളം, മാഹി എന്നിവിടങ്ങളിൽ ഇടത്തരം മഴക്കും സാധ്യതയുണ്ട്.

പല മേഖലകളിലായി വ്യത്യസ്ത അളവിൽ കനത്ത മഴ ലഭിക്കുന്നതിന് കാരണം ഓഫ്ഷോർ ഡ്രോപ്പ് വാൾ എന്ന പ്രതിഭാസമാണെന്നും നിലവിൽ ഈ പ്രതിഭാസം വടക്കൻ കേരളത്തിൽ മാത്രമാണെന്നും ഐഎംഡി സീനിയർ സയൻ്റിസ്റ്റ് ഡോ നരേഷ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. കടലിലെ പ്രതിഭാസമാണ് ഓഫ്ഷോര്‍ ഡ്രോപ് വാള്‍. കടൽക്കാറ്റും തീരദേശ കാലാവസ്ഥയും കടലിനടിയിലെ കുത്തനെയുള്ള ഇടിവുകളിൽ തട്ടി ആഴക്കടലിലെ തണുത്ത വെള്ളം മുകളിലേക്ക് ഉയർന്നു വരും.

ഇത് തീരപ്രദേശങ്ങളിലെ അന്തരീക്ഷ താപനില കുറയ്ക്കാനും, കടൽക്കാറ്റിന്റെ വേഗതയെയും ദിശയെയും സ്വാധീനിക്കാനും കാരണമാകുന്നു. മൂടൽമഞ്ഞിന്റെ രൂപീകരണത്തിന് ഈ പ്രതിഭാസം കാരണമാകും. പ്രാദേശികമായി കാറ്റിനും മഴക്കും കാരണമാകുകയും ചെയ്യും. സമുദ്രോപരിതലത്തിലെ താപനിലയിൽ പെട്ടെന്ന് വ്യത്യാസമുണ്ടാകുന്നതിനാൽ മുകളിലെ വായുസമ്മർദ്ദത്തിലും മാറ്റം വരുന്നു. ഇത് പ്രാദേശികമായി പെട്ടെന്നുള്ള കാറ്റിനും ചെറിയ മഴമേഘങ്ങളുടെ രൂപീകരണത്തിനും കാരണമാകും.