പ്രധാനമന്ത്രിയുടെ വസതിയിലെ കോണ്‍ഗ്രസ് പ്രതിഷേധം; ഡൽഹി പൊലീസിന്റെ ബലപ്രയോഗത്തിനിടെ രാഹുൽ ഗാന്ധിക്ക് പരിക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലെ പ്രതിഷേധത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ബലമായി കസ്റ്റഡിയിലെടുത്ത് പൊലീസ്. രാഹുല്‍ ഗാന്ധിയ്ക്ക് നേരെ പൊലീസിന്റെ ബലപ്രയോഗമുണ്ടായി. രാഹുല്‍ ഗാന്ധി പിടിവലിക്കിടെ നിലത്തുവീണു. രാഹുലിനെ വലിച്ചിഴച്ച് വാഹനത്തിൽ കയറ്റാനാണ് പൊലീസ് ശ്രമിച്ചത്. പിടിവലിക്കിടെ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റു. രാഹുലിന്റെ മൂക്കിനാണ് പരിക്കേറ്റത്. രക്തമൊലിപ്പിച്ച മുഖവുമായി രാഹുല്‍ പൊലീസ് വാഹനത്തിലിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുളള എംപിമാരെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്.

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും രാഹുൽ ഗാന്ധിക്കൊപ്പം പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നു. അഖിലേഷിനെയും പൊലീസ് ബലംപ്രയോഗിച്ച് നീക്കാൻ ശ്രമിക്കുകയാണ്. പ്രിയങ്കാ ഗാന്ധിയെയും ബലംപ്രയോഗിച്ച് നീക്കം ചെയ്യാൻ ശ്രമം നടത്തി. പ്രിയങ്കാ ഗാന്ധിയെ പൊലീസ് വാഹനത്തിനുളളിലേക്ക് തളളിക്കയറ്റാനാണ് പൊലീസ് ശ്രമിക്കുന്നത്. എന്നാൽ പ്രിയങ്ക വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ പ്രതിരോധിച്ച് വാഹനത്തിന്റെ പടികളിൽ തുടരുകയാണ്.
കേന്ദ്രസര്‍ക്കാരിനോട് പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. നീറ്റ് പരീക്ഷയെഴുതി ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം, പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തില്‍ പ്രതികരിക്കണം, വിദ്യാഭ്യാസ മന്ത്രി ഉടന്‍ രാജിവയ്ക്കണം, വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ അന്വേഷണം വേണം, പാര്‍ലമെന്റ് നിര്‍ത്തിവെച്ച് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നിവയാണ് കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യങ്ങൾ.