മക്കയില്‍ മരിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് അന്ത്യവിശ്രമമൊരുക്കി മലയാളി; മൂന്ന് പതിറ്റാണ്ടിനിടെ രണ്ടായിരത്തോളം മൃതദേഹങ്ങള്‍ അടക്കം ചെയ്ത് അബ്ദുല്‍ മുജീബ് പൂക്കോട്ടൂര്‍

ജിദ്ദ: ഇസ്ലാമിന്റെ പുണ്യഭൂമിയായ മക്കയിലേക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി ഒരോ വര്‍ഷവും ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തിച്ചേരുന്നത്. തങ്ങളുടെ ജീവിതകാലത്തെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കാന്‍ എത്തുന്നവരില്‍ വലിയൊരു പങ്ക് പ്രായമായവരും രോഗബാധിതരുമാണ്. ദീര്‍ഘദൂര യാത്രയുടെ ആയാസം മൂലമോ വാര്‍ദ്ധക്യസഹജമായ കാരണങ്ങളാലോ ഇവരില്‍ ചിലര്‍ പുണ്യഭൂമിയില്‍ വെച്ച് മരണപ്പെടാറുണ്ട്.

ഇത്തരം സന്ദര്‍ഭങ്ങളില്‍, തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം പുണ്യഭൂമിയില്‍ തന്നെ അടക്കം ചെയ്യണമെന്നാണ് ബന്ധുക്കള്‍ ആഗ്രഹിക്കാറുള്ളത്. എന്നാല്‍ ഇതിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങളെക്കുറിച്ച് പലര്‍ക്കും കൃത്യമായ ധാരണയുണ്ടാകാറില്ല. പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ തളര്‍ന്നിരിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് താങ്ങായി, അവരുടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മുന്‍കൈ എടുക്കുകയാണ് മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ കെ. അബ്ദുല്‍ മുജീബ് എന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മക്കയില്‍ താമസിക്കുന്ന 49-കാരനായ മുജീബ്, തന്റെ ഒഴിവുസമയങ്ങളെല്ലാം മാറ്റിവെച്ചിരിക്കുന്നത് രോഗികളെ സന്ദര്‍ശിക്കാനും മണ്‍മറഞ്ഞവര്‍ക്ക് അന്ത്യവിശ്രമമൊരുക്കാനുമാണ്. മക്കയിലെ ഏറ്റവും വലിയ മെഡിക്കല്‍ സൗകര്യവും വിശാലമായ മോര്‍ച്ചറിയുമുള്ള അല്‍-നൂര്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലില്‍ മുജീബ് ഒരു സ്ഥിരം സാന്നിധ്യമാണ്. തന്റെ മുപ്പത് വര്‍ഷത്തെ പ്രവാസജീവിതത്തിനിടയില്‍ രണ്ടായിരത്തോളം തീര്‍ത്ഥാടകരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്ന് മുജീബ് പറയുന്നു.

ഹോസ്പിറ്റല്‍ രേഖകള്‍ ശരിയാക്കുന്നത് മുതല്‍ പോലീസ്, പ്രാദേശിക അധികാരികള്‍, വിവിധ വിദേശ നയതന്ത്ര കാര്യാലയങ്ങള്‍ എന്നിവടങ്ങളില്‍ നിന്നുള്ള അനുമതി പത്രങ്ങള്‍ വാങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും മുജീബാണ് ചെയ്യുന്നത്. കൂടാതെ, മൃതദേഹം കുളിപ്പിക്കുന്നതിനും മയ്യിത്ത് നമസ്‌കാരത്തിനും തുടര്‍ന്ന് ഖബറടക്കത്തിനുമായി എത്തിക്കുന്നതിനും അദ്ദേഹം മുന്നില്‍ നില്‍ക്കുന്നു. അല്ലാഹുവിന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ച് തികച്ചും സൗജന്യമായാണ് മുജീബ് ഈ സേവനങ്ങളെല്ലാം ചെയ്യുന്നത്.

മക്കയില്‍ വെച്ച് മരണപ്പെടുന്നവരുടെ ബന്ധുക്കളാരും തന്നെ മൃതദേഹം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കാറില്ലെന്നും, മറിച്ച് വിശുദ്ധ മണ്ണില്‍ തന്നെ ഖബറടക്കാനാണ് താല്പര്യപ്പെടാറെന്നും മുജീബ് പറഞ്ഞു.

'1990-കളില്‍ മിസ്ഫലയിലെ തെരുവില്‍ വീണുകിടന്ന ഒരു പ്രായമായ തീര്‍ത്ഥാടകനെ കണ്ടതാണ് എന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഞാന്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ആ സമയത്താണ് തന്റെ ഭര്‍ത്താവിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ സഹായം തേടി കരയുന്ന ഒരു സ്ത്രീയെ ആശുപത്രിയില്‍ കണ്ടത്. അധികാരികളുടെ സഹായത്തോടെ ഞാന്‍ ആ മൃതദേഹം ഖബറടക്കാന്‍ അവരെ സഹായിച്ചു.' മുജീബ് തന്റെ ആദ്യ അനുഭവം ഓര്‍ത്തെടുത്തു.

തന്റെ കാരുണ്യപ്രവര്‍ത്തനത്തിനിടയില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ദുരന്തം 2004-ല്‍ മക്കയില്‍ നിന്ന് ജിദ്ദയിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടതാണെന്ന് മുജീബ് പറയുന്നു. ഏഴ് വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനുമാണ് അന്ന് മരിച്ചത്. അവസാനമായി ഒരുനോക്ക് കാണാന്‍ എട്ട് മൃതദേഹങ്ങളും മക്കയിലെ ഒരു ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച രംഗം ഓര്‍ക്കുമ്പോള്‍ ഇന്നും അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയും.

സൗദി അധികൃതര്‍ നല്‍കുന്ന മാനുഷിക പിന്തുണയെയും ദ്രുതഗതിയിലുള്ള നടപടികളെയും മുജീബ് പ്രശംസിച്ചു. 2004-ല്‍ കനത്ത ഇടിമിന്നലേറ്റ് ജബല്‍ നൂറിന് മുകളില്‍ വെച്ച് ദുബായ് സ്വദേശിയായ തീര്‍ത്ഥാടകന്‍ മരണപ്പെട്ടപ്പോള്‍, മൃതദേഹം താഴെയിറക്കാന്‍ സിവില്‍ ഡിഫന്‍സ് ഹെലികോപ്റ്റര്‍ അയച്ചിരുന്നു. എന്നാല്‍ കനത്ത കൊടുങ്കാറ്റ് കാരണം ഹെലികോപ്റ്ററിന് ലാന്‍ഡ് ചെയ്യാനോ മൃതദേഹം മുകളിലേക്ക് ഉയര്‍ത്താനോ കഴിഞ്ഞില്ല. ഒടുവില്‍ മറ്റ് ചിലരുടെ സഹായത്തോടെ കുത്തനെയുള്ള ആ മലമുകളില്‍ നിന്ന് മൃതദേഹം ചുമലിലേറ്റിയാണ് മുജീബ് താഴെയെത്തിച്ചത്.

യജമാനന്റെ മകന്‍ വണ്ടിയോടിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, യജമാനന്റെ നിര്‍ദ്ദേശപ്രകാരം അതിന് വിസമ്മതിച്ചതിന്റെ പേരില്‍ നെഞ്ചിലേക്ക് മൂന്ന് വെടിയുണ്ടകള്‍ പായിച്ച് ക്രൂരമായി കൊലചെയ്യപ്പെട്ട അനസ് (23) എന്ന ഇന്ത്യന്‍ ഡ്രൈവറുടെ വിയോഗവും മുജീബ് വേദനയോടെ ഓര്‍ക്കുന്നു. മരണത്തിന്റെ കണ്‍മുന്നിലും പ്രവാസലോകത്ത് കാരുണ്യത്തിന്റെ പ്രകാശമായി മാറുകയാണ് ഈ മലയാളി.