വർക്കല..സ്വകാര്യ ബസ് ജീവനക്കാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതിയെ വർക്കല പോലീസ് പിടികൂടി. സംഭവത്തിൽ അഞ്ചുതെങ്ങ് സ്വദേശി ജാക്സണാണ് പിടിയിലായത്. വ്യാഴം പകൽ 12 നാണ് സംഭവം. പരിക്കേറ്റ ഒറ്റൂർ സ്വദേശി ബിജോയ്ക്ക് (38) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബിജോയിയുടെ കഴുത്തിലും കയ്യിലുമാണ് കുത്തേറ്റത്. യാത്രയ്ക്കിടെ ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
വർക്കല പുത്തൻചന്തയിൽ നിന്ന് ബസിൽ കയറിയ ജാക്സൺ 'ഈ ബസ് അഞ്ചുതെങ്ങിലേക്കാണോ പോകുന്നത്' എന്ന് കണ്ടക്ടറോട് ചോദിച്ചു. 'ബോർഡ് വായിക്കാൻ അറിയില്ലേ' എന്ന തരത്തിൽ കണ്ടക്ടർ പ്രതികരിച്ചതോടെ വാക്കേറ്റമായി. വർക്കല ആയുർവേദ ആശുപത്രിക്ക് സമീപം പ്രതി ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ കണ്ടക്ടറുമായി വീണ്ടും വാക്കേറ്റവും കൈയേറ്റവുമുണ്ടായി. ഇതോടെ ഡ്രൈവർ ബിജോയ് ബസ് നിർത്തി ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി ബാഗിൽനിന്ന് കത്തിയെടുത്ത് ഡ്രൈവറെ കുത്തിയത്.
