തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ 4 പ്രതികൾ പിടിയിൽ;കാരണം അതിർത്തി തർക്കം

തിരുവനന്തപുരം വഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 4 പ്രതികൾ പിടിയിൽ. പുലയനാർകോട്ടയ്ക്ക് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.ചമ്പക്കട സ്വദേശി വിശാഖാണ് കൊല്ലപ്പെട്ടത്. അയൽവാസിയും സുഹൃത്തുമായ പ്രദീപാണ് മുഖ്യപ്രതി.അതിർത്തിത്തർക്കത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. വഴിതർക്കത്തെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ പ്രദീപിനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന വിശാഖ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വഞ്ചിയൂർ പാസ്‌പോർട്ട് ഓഫിസിന് സമീപമുള്ള വിശാഖിന്റെ വീടിനുമുന്നിൽ വെച്ചായിരുന്നു കൊലപാതകം. കൈക്കും കാലിനും വയറിനും ഗുരുതരമായി വെട്ടേറ്റ വിശാഖ് സംഭവസ്ഥലത്തുതന്നെ വീണു. എന്നാൽ ഭയം കാരണം നാട്ടുകാർ ആരും ഇയാളെ ആശുപത്രിയിലേക്ക് മാറ്റാൻ തയ്യാറായില്ല. പിന്നീട് പൊലീസും ആംബുലൻസും എത്തിയാണ് വിശാഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
KL 27 H 9286 എന്ന നമ്പറിലുള്ള കാറിലാണ് മുഖ്യപ്രതിയായ പ്രദീപ് എത്തിയത്. കൂടാതെ ആയുധങ്ങളുമായി മറ്റ് മൂന്ന് പേരും ഇയാളോടൊപ്പം ഉണ്ടായിരുന്നു.പ്രതികൾ സഞ്ചരിച്ചകാർ പുലയനാർകോട്ടയിലെ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്.