അണ്‍സ്റ്റോപ്പബ്ള്‍ മൊറോക്കോ; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് പ്രീ–ക്വാര്‍ട്ടറില്‍...

ടോട്ടൽ ഫുട്ബോളിന്റെ വക്താക്കൾ എന്നറിയപ്പെടുന്ന നെതർലാൻഡ് റൗണ്ട് 32ൽ പുറത്തായി. ഈ ലോകകപ്പിൽ കിരീട പ്രതീക്ഷ പലരും കൽപ്പിച്ച രാജ്യമാണ് നെതർലാൻഡ്. എന്നിട്ടും റൗണ്ട് 32 പോലും കടക്കാതെ ആഫ്രിക്കൻ വമ്പൻമാരായ മൊറോക്കോയോട് തോറ്റു പുറത്തായി. ജർമ്മനി പുറത്തായ അതേ ദിവസം തന്നെയാണ് നെതർലാൻസും പുറത്താവുന്നത്.. ഇത് യൂറോപ്പിന്റെ ഫുട്ബോളിന്റെ ആധിപത്യത്തിലുള്ള അവസാനമോ.. കാത്തിരുന്ന് കാണാം!!


മൊണ്ടെറി: ഹൃദയവേദനയിൽ പന്തുതട്ടിയ കോഡി ഗാക്പോയുടെ സുന്ദരഗോൾ, ഗോളി വെർബ്രൂഗന്‍റെ എണ്ണംപറഞ്ഞ സേവുകൾ ഇതൊന്നും ഡച്ച് ടീമിനെ രക്ഷിച്ചില്ല. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഡച്ച് പടയെ വീഴ്ത്തി മൊറോക്കോ(2-3) ലോകകപ്പിന്‍റെ പ്രീ ക്വാർട്ടറിൽ കടന്നു. അത്യന്തം ആവേശകരമായ മത്സരത്തിൽ നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചു. അധികസമയത്ത് ഗോൾ നേടാനാകാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ഷൂട്ടൗട്ടിൽ ഡച്ച പട രണ്ടു തവണ മാത്രം ലക്ഷ്യം കണ്ടപ്പോൾ മൊറോക്കോ മൂന്ന് തവണ പന്ത് വലയിലെത്തിക്കുകയായിരുന്നു. പ്രീ ക്വാർട്ടറിൽ ലോകകപ്പിലെ ആതിഥേയരായ കാനഡയാണ് മൊറോക്കോയുടെ എതിരാളികൾ.


നിശ്ചിതസമയത്ത് നെതർലൻഡ്സിന് വേണ്ടി 72ആം മിനിട്ടിൽ കോഡി ഗാക്പോയും 91ആം മിനിട്ടിൽ ഇസാ ഡിയോപ്പുമാണ് ഗോളുകൾ നേടിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ നെതർലൻഡ്സിന് വേണ്ടി കൂപ്മെയ്നേഴ്സ്, വെഗോസ്റ്റ് എന്നിവർ മാത്രം ലക്ഷ്യം കണ്ടു. മൊറോക്കോയ്ക്ക് വേണ്ടി റഹീമി, തൽബി, ഇസ്മയിൽ സൈബാരി എന്നിവർ പന്ത് വലയിൽ എത്തിച്ചാണ് മൊറോക്കോയുടെ വിജയം ഉറപ്പാക്കിയത്. മൊറോക്കോയുടെ അയ്നൂയി എടുത്ത ആദ്യ കിക്ക് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. ജസ്റ്റിൻ ക്ലൈവർട്ട് എടുത്ത ഡച്ചിന്‍റെ കിക്ക് പോസ്റ്റിൽ തട്ടിപുറത്തേക്ക് പോയി. നെതർലൻഡ്സിന് ലഭിച്ച നാലാം കിക്ക് ടിംബർ പുറത്തേക്ക് അടിച്ചുകളയുകയായിരുന്നു. ക്യാപ്റ്റൻ അഷ്റഫ് ഹക്കീമി എടുത്ത മൊറോക്കോയുടെ നാലാമത്തെ കിക്കും പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി. ഇതോടെയാണ് അവസാന കിക്ക് നിർണായകമായത്. എന്നാൽ നെതർലൻഡ്സിന് വേണ്ടി കിക്കെടുത്ത സമ്മവില്ലെയ്ക്ക് പിഴച്ചു. മറുവശത്ത് അത്യന്തം വൈകാരികനിമിഷത്തിൽ കിക്കെടുത്ത സൈബാരി സമ്മർദ്ദത്തിന് അടിപ്പെടാതെ പന്ത് വലയിൽ എത്തിച്ച് മൊറോക്കോയെ വിജയതീരത്തേക്ക് പിടിച്ചുകയറ്റി.

ആക്രമണ പ്രത്യാക്രമണങ്ങളുമായാണ് ഇരു ടീമുകളും തുടക്കം മുതൽ മുന്നേറിയത്. ഏത് നിമിഷവും ഗോൾ വീഴുമെന്ന പ്രതീതി ജനിപ്പിച്ചാണ് മത്സരം പുരോഗമിച്ചത്. ഇതിനിടെ നല്ല ചില അവസരങ്ങൾ ഇരു ടീമിനും ലഭിച്ചു. 20ആം മിനിട്ടിൽ മൊറോക്കോ സൂപ്പർതാരം ഹക്കീമി എടുത്ത കോർണർ കിക്കിന് അയ്നോയി ലക്ഷ്യത്തിലേക്ക് ഹെഡ് ചെയ്തു. എന്നാൽ നെതർലൻഡ്സ് ഗോളി വെർബ്രൂഗൻ അത്ഭുതകരമായി തട്ടിയകറ്റി രക്ഷകനായി. തൊട്ടടുത്ത മിനിട്ടിലും വെർബ്രൂഗൻ ഹക്കീമിയുടെ ഷോട്ട് സേവ് ചെയ്തു.

മത്സരത്തിന്‍റെ ആദ്യപകുതിയിൽ ആക്രമണത്തിലും പന്തടക്കത്തിലും നെതർലൻഡ്സിന് മേധാവിത്വം ഉണ്ടായിരുന്നു. അറ്റാക്കിങ് മിഡ്ഫീൽഡറായ ഗാക്പോയെ മുൻനിർത്തിയായിരുന്നു ഓറഞ്ച് പടയുടെ മുന്നേറ്റങ്ങൾ. എന്നാൽ പ്രതിരോധത്തിന്‍റെ ഉരുക്കുകോട്ട കെട്ടി മൊറോക്കോ ചെറുത്തുനിന്നു. ആദ്യപകുതിക്ക് തൊട്ടുമുമ്പ് ഗോളെന്ന് ഉറച്ച വാൻ ഡെ വെനിന്‍റെ തകർപ്പൻ ലോങ് റേഞ്ചർ മൊറോക്കോ ഗോളി യാസിൻ ബോനോ രക്ഷപ്പെടുത്തി.

ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ആക്രമിച്ചുകളിക്കുന്ന മൊറോക്കോയെയാണ് കണ്ടത്. പന്ത് കിട്ടിയാൽ വേഗത്തിൽ മുന്നേറുന്ന മൊറോക്കോയുടെ ശൈലി നെതർലൻഡ്സ് പ്രതിരോധത്തെ പലതവണ പരീക്ഷിച്ചു. 52ആം മിനിട്ടിൽ ഹക്കീമിയുടെ ഗോളെന്ന് ഉറച്ച തകർപ്പൻ ഷോട്ട് ക്രോസ് ബാറിലിടിച്ച് പുറത്തേക്ക് പോയി.

72ആം മിനിട്ടിൽ ഡച്ച് ആരാധകർ കാത്തിരുന്ന ഗോൾ പിറന്നു. അപ്രതീക്ഷിതമായി ലഭിച്ച പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ക്രിസെൻസിയോ സമ്മർ‌വില്ലെ, ബോക്സിൽവെച്ച് വീണുപോയെങ്കിലും കിടന്നുകൊണ്ട് പന്ത് മറുവശത്തുകൂടി ഓടിയെത്തിയ ഗാക്പോയ്ക്ക് നൽകി. ഒരവസരം പോലും നൽകാതെ ഗാക്പോ പന്ത് വലയിലാക്കി. തുടർന്ന് ഗോൾ മടക്കാൻ മൊറോക്കോ നടത്തിയ തുടർ ശ്രമങ്ങൾക്ക് ഫലം കണ്ടത് ഇഞ്ചുറി ടൈമിന്‍റെ ആദ്യ മിനിട്ടിലാണ്. കെംസ്ഡിൻ തൽബിയുടെ പാസിൽനിന്നാണ് ഡിയോപ്പ് ലക്ഷ്യം കണ്ടത്.
അധികസമയത്തിന്‍റെ ആറാം മിനിട്ടിൽ മൊറോക്കോയ്ക്ക് ലഭിച്ച ഗംഭീര അവസരം ഡച്ച് ഗോളി വെർബ്രൂഗൻ അവിശ്വസനീയമാംവിധം തട്ടിയകറ്റിയത് മൊറോക്കോൻ ആരാധകർക്ക് ഹൃദയഭേദകമായി. ഗോളി മാത്രം മുന്നിൽനിൽക്കെ സൂഫിയാനെ റഹീമി പായിച്ച ഷോട്ടാണ് സേവ് ചെയ്യപ്പെട്ടത്. അധികമസയത്ത് കളിയുടെ നിയന്ത്രണം പൂർണമായും മൊറോക്കോയുടെ കൈയിലായിരുന്നു.