ഫിഫ ലോകകപ്പ് 2026: നോർവെയെ തോല്പിച്ച് ഗ്രൂപ്പ് ജേതാക്കളായി ഫ്രാൻസ്; ഹാട്രിക്കുമായി തിളങ്ങി ഡെംബെലെ

ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഐ യിലെ അപ്രധാനമായ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസ് നോർവെയെ തോല്പിച്ച് ഗ്രൂപ്പ് ജേതാക്കളായി. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഫ്രഞ്ച് പടയുടെ വിജയം. ആദ്യപകുതിയിൽ ഹാട്രിക് നേടിയ സൂപ്പർ താരവും ബലൺ ഡി ഓർ ജേതാവുമായ ഉസ്മാൻ ഡെംബെലെയുടെ മിനുണ പ്രകടനമാണ് ഫ്രാൻസിന്റെ വിജയത്തിൽ നിർണായകമായത്.
ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച ഫ്രാൻസ് ഒൻപത് പോയിന്റുമായി റൗണ്ട് ഓഫ് 32 വിൽ എത്തി, അതെ സമയം ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച നോർവെയും നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നു. നോക്കൗട്ട് യോഗ്യത നേരത്തെ ഉറപ്പിച്ച നോർവേ ഹാലണ്ട് അടക്കമുള്ള പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചിട്ടാണ് 4-3-3 ഫോർമേഷനിൽ മത്സരത്തിനിറങ്ങിയത്. അതേസമയം പ്രധാന താരങ്ങളെ എല്ലാം അണിനിരത്തി ഇറങ്ങിയ ഫ്രാൻസ് പതിവ് ശൈലിയായ 4-1-3-2 ഫോർമേഷനിൽ കളി ആരംഭിച്ചു.
പരിശീലകൻ ദിദിയർ ദെഷാംപ്സിന്റെ അസാന്നിധ്യത്തിൽ കളിച്ച ഫ്രാൻസ് ആറാം മിനുട്ടിൽ തന്നെ മുന്നിലെത്തി. എംബാപ്പെയുടെ കാലിൽ നിന്നും പന്ത് സ്വീകരിച്ച ഡെംബെലെ അനായാസേന ടീമിനെ മുന്നിലെത്തിച്ചു. ആദ്യ ഗോളിന്റെ ആവർത്തനം പോലെ 20ആം മിനുട്ടിൽ എംബാപ്പെയുടെ പാസ്സ് ഡെംബെലെ വീണ്ടും നോർവെയുടെ വലയിലെത്തിച്ചു. എന്നാൽ തൊട്ടു പിന്നാലെ നോർവേ തിരിച്ചടിച്ചു. ഹാലൻഡിന്റെ അഭാവത്തിൽ നോർവീജിയൻ ആക്രമണം നയിച്ച വിംഗർ തെലോ ആസ്ഗാർഡ് ആൻഡ്രിയാസ് ഷ്ജെൽഡെറപ്പിന്റെ പാസ്സ് വലയിലെത്തിച്ചു. എന്നാൽ നോർവേക്ക് തിരിച്ചുവരാനുള്ള അവസരം നിഷേധിച്ച് ഡെംബെലെ 32ആം മിനുട്ടിൽ ഹാട്രിക് തികച്ചു. ഓറേലിയൻ ചുവാമേനിയിൽ നിന്നും പന്ത് സ്വീകരിച്ച താരം ഗോൾക്കീപ്പറിനെ ഒരിക്കൽ കൂടി പറ്റിക്കുകയായിരുന്നു. ഇതോടെ ടൂർണമെന്റിലെ മൂന്നാമത്തെ ഹാട്രിക് താരം സ്വന്തം പേരിലാക്കി.

തുടർന്ന് തിരിച്ചടിക്കാൻ നോർവേ ഒരുപാടു തവണ ശ്രമിച്ചു. ജോർജൻ സ്ട്രാൻഡ് ലാർസൻ പെനാൽറ്റി പാഴാക്കിയതടക്കം നിരവധി അവസരങ്ങൾ പക്ഷെ അവർ പാഴാക്കി. ഒടുവിൽ രണ്ടാം പകുതിയുടെ അധികസമയത്ത് ബ്രാഡ്‌ലി ബാർകോളയുടെ ക്രോസ് ഹെഡ്ഡറിലൂടെ ഡിസൈർ ഡൗവിൻ നോർവീജിയൻ ഗോൾ വലയിലെത്തിച്ചു.