ഇന്ത്യയെ ഞെട്ടിച്ച് അയർലൻഡ്; ആദ്യ ടി 20 പോരാട്ടത്തിൽ ലോക ചാമ്പ്യന്മാരെ 34 റൺസുകൾക്ക് പരാജയപ്പെടുത്തി

ലോകചാമ്പ്യന്മാരായ ഇന്ത്യയെ അട്ടിമറിച്ച് ചരിത്രം കുറിച്ച് അയർലൻഡ്. ഇരു രാജ്യമാകലും തമ്മിലുള്ള ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ആതിഥേയർ ഇന്ത്യയെ 34 റൺസുകൾക്ക് പരാജയപ്പെടുത്തിയത്. ബെൽഫാസ്റ്റിൽ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്കെതിരെ അയർലൻഡ് നിശ്ചിത 20 ഓവറുകളിൽ 182/9 റൺസ് നേടി. വിജയം തേടി ഇറങ്ങിയ ഇന്ത്യയെ അവർ 18.5 ഓവറുകളിൽ 148 റൺസിന് പുറത്താക്കി.

യുവതാരം വൈഭവ് സൂര്യവംശി അരങ്ങേറ്റം കുറിക്കും എന്ന അഭ്യൂഹങ്ങൾക്കിടയിൽ പതിനഞ്ചുകാരനെ ടീമിൽ ഉൾപ്പെടുത്താതെയാണ് പുതിയ നായകൻ ശ്രേയസ് അയ്യരുടെ കീഴിൽ ഇന്ത്യ ഇറങ്ങിയത്. അയ്യരുടെ തീരുമാനത്തെ ന്യായീകരിക്കുന്ന തുടക്കമാണ് ബൗളർമാർ ഇന്ത്യയ്ക്ക് നൽകിയത്. പവർ പ്ലേയിൽ മൂന്നു വിക്കറ്റുകളാണ് അയർലൻഡിന് നഷ്ടമായത്. എന്നാൽ നായകൻ ലൊർകൻ ടക്കറിന്റെ അർദ്ധസെഞ്ചുറിയും ഗാരെത്ത് ഡെലാനിയുടെ 49 റൺസും ആതിഥേയരെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇന്ത്യയ്ക്കായി ഹർഷിത് റാണ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അർശ്ദീപ് സിങ്ങും അക്സർ പട്ടേലും രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സഞ്ജു സാംസണിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും 20 പന്തിൽ 49 റൺസെടുത്ത അഭിഷേക് ശർമ്മ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. എന്നാൽ മറുവശത്ത് ബാറ്റർമാർ എല്ലാം ഒന്നിന് പുറകെ ഒന്നായി പവലിയനിലേക്ക് മടങ്ങിയപ്പോൾ ഇന്ത്യ അപകടം മണത്തു. വാലറ്റത്ത് 14 പന്തിൽ 25 റൺസെടുത്ത ശിവം ദുബെ പൊരുതിനോക്കിയെങ്കിലും വിജയത്തിന് അത് മതിയായില്ല. അയർലൻഡിനായി മാത്യു ഹംഫ്രീസും ഹൊള്ളാർഡും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ജയ് മൂന്ദ്ര രണ്ടു വിക്കറ്റുകൾ നേടി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടി 20 മത്സരം നാളെ ബെൽഫാസ്റ്റിൽ വച്ച് നടക്കും.