ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷയിലിറങ്ങിയ പഞ്ചാബ് കിങ്‌സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്

ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷയിലിറങ്ങിയ പഞ്ചാബ് കിങ്‌സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 211 റണ്‍സ് എന്ന കുറ്റന്‍ ലക്ഷ്യം 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടക്കുകയായിരുന്നു. ധരംശാല സ്റ്റേഡിയത്തില്‍ വിജയകരമായി പിന്തുടരുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറായി ഇത് മാറി. അതേസമയം പഞ്ചാണിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.
ഒരു ഘട്ടത്തില്‍ 33 റണ്‍സിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ ഡല്‍ഹിയെ ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലും (30 പന്തില്‍ 56), ഡേവിഡ് മില്ലറും (28 പന്തില്‍ 51) ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അവസാന ഓവറുകളില്‍ അശുതോഷ് ശര്‍മ (24), മാധവ തിവാരി (18), അകിബ് നബി (10*) എന്നിവരുടെ വെടിക്കെട്ട് പ്രകടനം ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ ഡല്‍ഹിക്ക് ജയം സമ്മാനിച്ചു.
ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്യം (59*), ഓപ്പണര്‍ പ്രിയന്‍ഷ് ആര്യയും (56) അര്‍ധ സെഞ്ച്വറികള്‍ നേടി. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 32 റണ്‍സെടുത്ത് മികച്ച തുടക്കമാണ് അവര്‍ക്ക് ലഭിച്ചത്. ഡല്‍ഹിക്കായി മാധവ് തിവാരി, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഈ തോല്‍വിയോടെ 13 പോയിന്റുള്ള പഞ്ചാബ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുന്നു. ഇന്ന് ജയിച്ചിരുന്നെങ്കില്‍ പഞ്ചാബിന് ഒന്നാം സ്ഥാനത്തെത്താമായിരുന്നു