ന്യൂഡൽഹി:ആഗോളതലത്തിലെ രാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നു. വിതരണ ശൃംഖല പുനഃസ്ഥാപിക്കുന്നതിനായി ‘അത്യാവശ്യ സാധന നിയമം’ (Essential Commodities Act) കേന്ദ്രം പ്രാബല്യത്തിൽ വരുത്തി. ഇസ്രായേൽ-ഇറാൻ-യുഎസ് തർക്കം മൂലം അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ വിലക്കയറ്റവും വിതരണത്തിലെ കുറവും കേരളത്തിലെ ഗാർഹിക, വാണിജ്യ മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്.
തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പിലാക്കിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം നൽകിയതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.
പ്രതിസന്ധി നേരിടാൻ അധികമായി ഉൽപാദിപ്പിക്കുന്ന പാചകവാതകം പൂർണമായും ഗാർഹിക ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കാനാണ് കേന്ദ്ര തീരുമാനം. ഇറക്കുമതിചെയ്യുന്ന എൽപിജി വിതരണത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രഥമപരിഗണന നൽകാനും നിർദേശമുണ്ട്.
പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി സിലിണ്ടർ ബുക്കിങ്ങുകൾക്കിടയിൽ 25 ദിവസത്തെ ഇടവേളയും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചക്കിടെ ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയുമാണ് വർധിപ്പിച്ചത്.
ഇറാൻ-ഇസ്രായേൽ-യുഎസ് സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള പ്രധാന ഊർജ ഗതാഗത പാതകളിൽ ഉണ്ടായ തടസ്സമാണ് ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിന് കാരണം. രാജ്യാന്തര വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതും പാചകവാതക വിതരണ പ്രതിസന്ധിയ്ക്ക് കാരണമായിട്ടുണ്ട്.
