സ്വന്തം പഠനച്ചെലവിനായി അധ്വാനിക്കുകയും, പരിമിതികൾക്കിടയിലും വലിയ സ്വപ്നങ്ങൾ നെയ്യുകയും ചെയ്ത ഒരു പെൺകുട്ടിയുടെ മടക്കം വിങ്ങുന്ന ഓർമ്മയാകുന്നു. അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്ന ജാസ്‌ലിയ ജോൺസൺ ഇനി ഓർമ്മകളിൽ മാത്രം. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ ആ പത്തൊൻപതുകാരിയുടെ ജീവിത സ്വപ്നങ്ങളെ തട്ടിത്തെറിപ്പിക്കുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജാസ്‌ലിയ ഇന്ന് രാവിലെ യാത്രയായി. എന്നാൽ ആ വേർപാടിലും അവളുടെ കുടുംബം എടുത്ത തീരുമാനം നാടിന് മുഴുവൻ മാതൃകയാവുകയാണ്. മസ്തിഷ്ക മരണം സംഭവിച്ച ജാസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ആ മാതാപിതാക്കൾ സമ്മതം നൽകി. തന്റെ മകൾ മറ്റൊരാളിലൂടെ ഈ ഭൂമിയിൽ ജീവിക്കട്ടെ എന്ന ആ വലിയ മനസ്സ് ജാസ്‌ലിയയുടെ വേർപാടിനിടയിലും പ്രകാശമായി നിൽക്കുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും തളരാതെ, പഠനത്തോടൊപ്പം ജോലി ചെയ്ത് കുടുംബത്തിന് താങ്ങാവാനിരുന്ന പ്രിയപ്പെട്ട ജാസ്‌ലിയക്ക് കണ്ണീരോടെ വിട നൽകുന്നു. ആ ചിരിക്കുന്ന മുഖം ഇനിയും മറ്റൊരാളിലൂടെ ലോകം കാണും.
