എല്ലാം കോംപ്രമൈസ്; ഭാര്യയോട് മാപ്പ് പറഞ്ഞ് കെ ബി ഗണേഷ് കുമാർ; വിവാദം ഒത്തുതീർപ്പിലേക്ക്

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണവുമായി ബന്ധപ്പെട്ടുള്ള വിവാദം ഒത്തുതീർപ്പിലേയ്ക്ക്. ഗണേഷ് കുമാർ തന്നെ വിളിച്ച് മാപ്പ് പറഞ്ഞതായി ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു. സംഭവത്തിൽ താൻ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും മാപ്പ് പറഞ്ഞ സ്ഥിതിക്ക് ഇനി മറ്റു ചർച്ചകളുടെ ആവശ്യമില്ലെന്നുമാണ് ബിന്ദു മേനോന്റെ നിലപാട്.

'മന്ത്രിയുടെ ഒരു കോൾ കാത്തിരുന്നു. തെറ്റ് ചെയ്താൽ സോറി പറയണമല്ലോ. എന്നാൽ അത് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് താൻ 112വിൽ വിളിച്ചത് വട്ടുള്ളതുകൊണ്ടാണെന്ന് മന്ത്രി പറഞ്ഞത്. അതിനാലാണ് വൈകാരികമായി പ്രതികരിച്ചത്. ഇന്നലെ രാത്രിയോടെ മന്ത്രി വിളിച്ചു. ഞാൻ ഫോൺ എടുക്കാത്തതിനാൽ ഹസ്ബെന്റ് എന്റെ

സിസ്റ്ററോട് സംസാരിച്ചു. തെറ്റുപറ്റിപ്പോയെന്ന് വളരെ വൈകാരികമായിട്ടാണ് പറഞ്ഞത്', ബിന്ദു മേനോൻ പറഞ്ഞു. നമുക്ക് തീർക്കാവുന്ന പ്രശ്‌നമേ ഉള്ളൂവെന്നും സംഭവിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രി പറഞ്ഞതായി ബിന്ദു മേനോൻ പറഞ്ഞു.

പരസ്യമായി മന്ത്രി ക്ഷമ പറയേണ്ടതില്ലല്ലോ. ഒരുമിച്ച് ജീവിക്കുന്നയാൾ താനല്ലേയെന്നും അവർ ചോദിച്ചു. ഒരു പ്രശ്‌നവും ഇല്ലാതെ ഫോൺ കോളിന് കാത്തിരുന്നത് ഹസ്ബന്റിനെ ഇഷ്ട‌മായതുകൊണ്ടാണെന്നും ബിന്ദു കൃഷ്‌ണ കൂട്ടിച്ചേർത്തു. കൊട്ടാരക്കര വാളകത്തെ വീടിന്റെ കിടപ്പുമുറിയിൽ മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും
ചിത്രം പകർത്താൻ ശ്രമിച്ചതോടെ തന്നെ മന്ത്രിയുടെ സഹായികൾ തടഞ്ഞുവെന്നുമായിരുന്നു ബിന്ദു മേനോന്റെ ആരോപണം. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചതോടെയാണ് മന്ത്രി ഇപ്പോൾ ക്ഷമാപണം നടത്തിയിരിക്കുന്നത്.