ബാറ്റിംഗ് വെടികെട്ടുമായി പടിക്കല്‍, ചേസ് മാസ്റ്ററായി റെക്കോര്‍ഡിട്ട് വിരാട് കോലി, ചിന്നസ്വാമിയില്‍ ജയിച്ചു തുടങ്ങി ആര്‍സിബി

ബെംഗളൂരു: ഐപിഎൽ 19-ാം സീസണിലെ ആദ്യ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന്‍റെ ആധികാരിക ജയവുമായി റോയല്‍ ചല‌ഞ്ചേഴ്സ് ബെംഗളൂരു. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയര്‍ത്തിയ 202 റണ്‍സിന്‍രെ കൂറ്റന്‍ വിജയലക്ഷ്യം മലയാളി താരം ദേവ്ദത്ത് പടിക്കലിന്‍റെയും ചേസ് മാസ്റ്റര്‍ വിരാട് കോലിയുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ ആര്‍സിബി അനായാസം മറികടന്നു. പടിക്കല്‍ 26 പന്തില്‍ 61 റണ്‍സെടുത്തപ്പോള്‍ 38 പന്തില്‍ 69 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വിരാട് കോലി ടീമിന്‍റെ ടോപ് സ്കോററായി.ഐപിഎല്‍ ചരിത്രത്തില്‍ റണ്‍ചേസില്‍ മാത്രം 4000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും 64-ാം അര്‍ധസെഞ്ചുറി തികച്ച കോലി സ്വന്തമാക്കി. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 201-9, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 15.4 ഓവറില്‍ 203-4.


202 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ആര്‍സിബിക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ(8) നഷ്ടമായി.എന്നാല്‍ മൂന്നാം നമ്പറില്‍ ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലിന്‍റെ വെടിക്കെട്ട് ബാറ്റിംഗ് ആര്‍സിബിക്ക് തകര്‍പ്പന്‍ തുടക്കം നല്‍കിയ 21 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പടിക്കല്‍ 26 പന്തില്‍ ഏഴ് ഫോറും നാലു സിക്സും പറത്തി 61 റണ്‍സെടുത്ത് പുറത്താവുമ്പോള്‍ ആര്‍സിബി 8.4 ഓവറില്‍ 110 റണ്‍സിലെത്തിയിരുന്നു. നായകന്‍ രജത് പാട്ടീദാര്‍(12 പന്തില്‍ 31) റണ്‍സെടുത്ത് വിജയത്തിലേക്കുള്ള യാത്ര എളുപ്പമാക്കി. ജിതേഷ് ശര്‍മ ഗോള്‍ഡന്‍ ഡക്കായെങ്കിലും കോലിയും ടിം ഡേവിഡും(10 പന്തില്‍ 16*) ചേര്‍ന്ന് ആര്‍സിബിയുടെ ജയം ആധികാരികമാക്കി.
നേരത്തെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 201 റൺസെടുത്തത്. നായകൻ ഇഷാൻ കിഷന്‍റെ തകർപ്പൻ അർദ്ധസെഞ്ചുറിയും അവസാന ഓവറുകളിൽ അനികേത് വർമ്മ നടത്തിയ വെടിക്കെട്ടുമാണ് സൺറൈസേഴ്സിനെ ഇരുനൂറ് കടത്തിയത്. അഭിഷേക് ശര്‍മയും (8 പന്തില്‍ 7), ട്രാവിസ് ഹെഡും(9 പന്തില്‍ 11) നിതീഷ് കുമാര്‍ റെഡ്ഡിയും(6 പന്തില്‍ 1)പവര്‍ പ്ലേയില്‍ തന്നെ മടങ്ങിയതോടെ തുടക്കത്തിലെ 29-3ലേക്ക് തകര്‍ന്നടിഞ്ഞ ഹൈദരാബാദിനെ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ഇഷാൻ കിഷനാണ് കരകയറ്റിയത്.

നാലാം വിക്കറ്റില്‍ ഹെന്‍റിച്ച് ക്ലാസനൊപ്പം(22 പന്തില്‍ 31) 97 റണ്‍സ് കൂട്ടുകെട്ടിലൂടെ കിഷന്‍ ഹൈദരാബാദിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. തുടക്കം മുതൽ ആർസിബി ബൗളർമാരെ കടന്നാക്രമിച്ച കിഷന്‍ 38 പന്തിൽ നിന്ന് 80 റൺസ് അടിച്ചുകൂട്ടി. 8 ഫോറുകളും 5 കൂറ്റൻ സിക്സറുകളുമാണ് പറത്തിയ കിഷനെ ഫിള്‍ സാള്‍ട്ട് പറന്നു പിടിച്ചതിന് പിന്നാലെ ഹൈദരാബാദിന് വീണ്ടും അടിതെറ്റിയെങ്കിലും അവസാന ഓവറുകളിൽ അനികേത് വർമ്മ നടത്തിയ പ്രകടനമാണ് സ്കോർ 200 കടത്തിയത്. വെറും 18 പന്തിൽ നിന്ന് 43 റൺസാണ് അനികേത് അടിച്ചുകൂട്ടിയത്. 4 സിക്സറുകളും ഒരു ഫോറും അടങ്ങുന്നതായിരുന്നു അനികേതിന്‍റെ ഇന്നിംഗ്സ്. ആർസിബിക്കായി അരങ്ങേറ്റ മത്സരം കളിച്ച ജേക്കബ് ഡഫി 4 ഓവറിൽ 22 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തപ്പോള്‍ റൊമാരിയോ ഷെപ്പേർഡും മൂന്ന് വിക്കറ്റെടുത്തു. ഭുവനേശ്വര്‍ കുമാര്‍, അഭിനന്ദൻ സിംഗ്, സുയാഷ് ശർമ്മ, എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.